നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി യുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗണ്‍സിലര്‍ ലീല വർഗീസ്. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കോൺഗ്രസ് കൗണ്‍സിലര്‍ ലീല വർഗീസ് ഈ ആവശ്യം ഉന്നയിക്കുന്നത്. സ്വർണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണ്ണം പൂശി നൽകിയെന്ന ആക്ഷേപം ഉയർന്നതിന് പിറകെയാണ് കോൺഗ്രസ് കൗണ്‍സിലര്‍ ഈ ആവശ്യവുമായി രംഗത്ത് വന്നത്.
കൗണ്‍സിലര്‍ ലീല വർഗീസ് പറഞ്ഞത് ഇങ്ങനെ. ‘ലൂർദ് മാതാവിനു എത്രയോ പവന്റെ സ്വർണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പിൽ സ്വർണം പൂശിയതായാണ് ഇടവകയിൽ വരുന്ന പൊതുജനങ്ങൾ പറഞ്ഞറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ കിരീടം എത്ര പവനാണെന്നറിയാൻ പൊതുജനങ്ങൾക്കു താൽപര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്.’– കൗണ്‍സിലര്‍ പറഞ്ഞു.
കഴിഞ്ഞ പെരുന്നാളിനാണ് ലൂർദ് പള്ളിയിൽ എത്തിയപ്പോൾ സുരേഷ് ഗോപി മാതാവിന് സ്വർണ്ണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേരുന്നത്. തുടർന്ന് മകളുടെ വിവാഹത്തിനു മുൻപ് അദ്ദേഹം സ്വർണ്ണകിരീടം സമർപ്പിക്കുകയായിരുന്നു. കിരീടം സമർപ്പിക്കാൻ ലൂർദ് പള്ളിയിൽ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു.
സ്വർണ്ണക്കിരീടം സമർപ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിച്ചിരുന്നു. തുടർന്ന് സുരേഷ് ഗോപി മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ സ്വർണ്ണ കിരീടം സമർപ്പിച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി താൻ കൊണ്ടുവന്ന സ്വർണ്ണ കിരീടം വികാരിക്ക് കൈമാറി. വികാരി കിരീടം മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടർന്ന് സുരേഷ് ഗോപി മകൾക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിൻ്റെ തലയിൽ അണിയിക്കുകയായിരുന്നു.