കോഴിക്കോട് . സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ വൈത്തിരി എസ്എച്ച്ഒ ശ്രമിച്ചതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുൻ എംഎൽഎ സി.കെ.ശശീന്ദ്രനും സിപിഎം നേതാക്കളും നിഷ്പക്ഷമായി കേസ് അന്വേഷിക്കാൻ ശ്രമിച്ച കൽപ്പറ്റ ഡിവൈഎസ്പിയെ ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.
വൈത്തിരി എസ്എച്ച്ഒ ആത്മഹത്യയാക്കി മാറ്റാൻ ശ്രമിച്ച കേസാണ് ഡിവൈഎസ്പി അന്വേഷിച്ചപ്പോൾ പുരോഗമനമുണ്ടായത്. ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ : ‘സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ പൂക്കോട് എസ്എച്ച്ഒ ശ്രമിച്ചു. കൊലപാതകത്തിന് ഇപ്പോഴും കേസെടുത്തിട്ടില്ല. 306 അനുസരിച്ചാണ് കേസ് എടുത്തത്. പ്രതികളെ മുഴുവൻ കൽപ്പറ്റയിലെ സിപിഎം ഓഫിസിൽ സംരക്ഷിച്ചു. എസ്എഫ്ഐയുടെ മേൽവിലാസത്തിൽ ക്യാംപസിൽ തേർവാഴ്ച നടത്തുകയാണ്.
അതിന് സിപിഎം അനുകൂല അധ്യാപകരുടെ പരസ്യപിന്തുണ യുമുണ്ട്. വെറ്ററിനറി കോളജിലെ ഡീൻ ഡോ.എം.കെ. നാരായണന് ഈ കാര്യമെല്ലാം അറിയാമായിരുന്നെന്നാണു വിദ്യാർഥികൾ വെളിപ്പെടുത്തുന്നത്. ഡീനിനെ രക്ഷപ്പെടുത്താൻ മന്ത്രി ചിഞ്ചുറാണി ശ്രമിക്കുകയാണ്. സിപിഐ അനുഭാവമുള്ള സംഘടനയിൽപ്പെട്ട ആളാണ് ഡീൻ നാരായണൻ. ഡീൻ നാരായണന് സംഭവത്തിലുള്ള ഉത്തരവാദിത്തം കൂടി തെളിയേണ്ടിയിരിക്കുന്നു. കോളജിൽ ഇടിമുറിയുണ്ടെന്നാണു വിവരം.’ – ചെന്നിത്തല പറഞ്ഞു.
മരണം ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കിയതാണ്. കൽപറ്റയിലെ പാർട്ടി ഓഫിസിലാണ് സിപിഎം പ്രതികളെ സംരക്ഷിച്ചത്. കലാലയങ്ങളിൽ ക്രമിനൽ സംഘം പ്രവർത്തിക്കുന്നു. നാണമില്ലാതെ എസ്എഫ്ഐ നേതാക്കൾ സിദ്ധാർഥന്റെ വീട്ടിൽ ചെന്നെങ്കിലും കുടുംബാംഗങ്ങൾ മിണ്ടിയില്ല. ഇതര സംസ്ഥാന വിദ്യാർഥികൾ അയച്ച മെയിലിൽ നിന്നാണ് സംഭവം പുറത്തറിയുന്നത്. ഇതേ കോളജിൽ അപകടത്തിൽപ്പെട്ട് മരിച്ച വിദ്യാർഥിയുടെ അമ്മ ആത്മഹത്യ ചെയ്തു. ഈ സംഭവവും അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം – ചെന്നിത്തല പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന്റെ കേസിൽ എടുത്ത അതേ നിലപാട് തന്നെ സിപിഎം ഇവിടെയും സ്വീകരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കൊല്ലുകയും കൊന്നവരെ തള്ളിപ്പറയുകയും പിന്നീട് അവർക്ക് സംരക്ഷണം നൽകുകയും ചെയ്യുകയാണ്. ക്യാംപസുകളിൽ ഭീകരാവസ്ഥായണുള്ളത്. കുറ്റവാളികളെ സംരക്ഷിക്കാൻ ബോധപൂർവായ ശ്രമം നടക്കുന്നു. പ്രത്യേക അന്വേഷണം സംഘം നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.