തിരുവനന്തപുരം . പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ ഐഎസ് ഭീകരന്റെ സുഖയാത്ര. തമിഴ്‌നാട് സ്വദേശി പിടിയിൽ. സാദിഖ് ബാഷയെ(40) ആണ് വട്ടിയൂർക്കാവിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധം ആരോപിച്ചു എൻഐഎ അറസ്റ്റ് ചെയ്ത് 24 മാസം ജയിലിൽ കഴിഞ്ഞയാളാണ് പിടിയിലായിരിക്കുന്ന സാദിഖ് ബാഷ.
ഐഎസിനു വേണ്ടി ധനസമാഹരണം നടത്തിയെന്ന കേസിൽ എൻഐഎ സാദിഖ് ബാഷയെ പിടികൂടിയിരുന്നു. സാദിഖ് ബാഷ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്നും ഐഎസിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സാദിഖ് ബാഷയുടെ ഭാര്യ തിരുവനന്തപുരം സ്വദേശിയാണ്. ഇരുവരും തമ്മിൽ വിവാഹമോചനത്തിനായി പള്ളി വഴി ശ്രമം നടത്തുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ പള്ളിയില്‍ എത്തിയ സാദിഖ് പ്രശ്നം ഉണ്ടാക്കിയതോടെയാണ് തീവ്രവാദിയുടെ പതിവ് തിരുവനന്തപുരം സന്ദർശനം പുറത്തായിരിക്കുന്നത്. തുടർന്ന് ഇയാൾ ഉപയോഗിച്ചിരുന്ന പോലീസ് സ്റ്റിക്കർ പതിച്ച കാർ പോലീസ് പിടികൂടുകയായിരുന്നു.
2022 ഫെബ്രുവരിയിൽ പൊലീസിനെ തോക്കുചൂണ്ടി ഭീഷണിപ്പെടു ത്തിയെന്ന പരാതിയിലാണ് മയിലാടുംതുറൈയ്ക്കടുത്തുള്ള നിഡൂരിൽവച്ചു സാദിഖ് ബാഷ, മുഹമ്മദ് ആഷിഖ്, ജഗബർ അലി, റഹ്മത്ത്, കാരയ്ക്കൽ സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഐഎസിനു വേണ്ടി ധനസമാഹരണം നടത്തി വന്ന സാദിഖ് ബാഷയെ പോലീസ് തുടർന്ന് എൻ ഐ എക്ക് കൈമാറുകയായിരുന്നു.
2022 സെപ്റ്റംബറിൽ സാദിഖ് ബാഷയുടെ ഭാര്യയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തുകയുണ്ടായി. 24 മാസം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ സാദിഖ്, പലതവണ വട്ടിയൂർക്കാവിൽ വന്നു പോയിട്ടും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പോലും അറിഞ്ഞിട്ടില്ല. പൊലീസ് സ്റ്റിക്കർ പതിച്ച കാറിലായിരുന്നു ഭീകരന്റെ യാത്ര. ജയിൽ ശിക്ഷ കഴിഞ്ഞു ഇയാൾ പുറത്തിറങ്ങിയത് എങ്ങനെയെന്നതിലും ദുരൂഹത ഉണ്ട്.