ഗുവാഹത്തി . മണിപ്പുരിൽ കലാപത്തിന് കാരണമായ ഉത്തരവ് തിരുത്തി മണിപ്പുർ ഹൈക്കോടതി. ഭൂരിപക്ഷ ജനവിഭാഗമായ മെയ്തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കായി സംസ്ഥാന സർക്കാരിനോടു ആവശ്യപ്പെടുന്ന മണിപ്പുർ ഹൈക്കോടതി വിധിക്കു പിന്നാലെയാണു കഴിഞ്ഞ വർഷം മേയ് ആദ്യവാരം മുതൽ മണിപ്പുരിൽ കലാപം ഉണ്ടാവുന്നത്. ഈ നിർദേശമാണ് മണിപ്പുർ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
പട്ടികവർഗ പട്ടികയിൽ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ കോടതികൾക്കു കഴിയില്ലെന്നും കേന്ദ്രസർക്കാരിനാണെ ന്നിരിക്കെയാണ് മണിപ്പുർ ഹൈക്കോടതി ഇത്തരം ഒരു ഉത്തരവിറക്കുന്നത്. കലാപത്തിൽ ഏകദേശം 200 ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനം ഇതുവരെ സാധാരണ നിലയിലെത്തിയിട്ടില്ല.. ഇന്നത്തെ ഉത്തരവിൽ, ഗോത്ര വിഭാഗങ്ങളെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ മുൻ ഉത്തരവ് ഹൈക്കോടതി ഉദ്ധരിച്ചിട്ടുണ്ട്.
അത് പ്രകാരം അന്നത്തെ ഹൈക്കോടതി ഉത്തരവിലുള്ള നിർദേശം റദ്ദാക്കാൻ ജസ്റ്റിസ് ഗോൽമി ഗൈഫുൽഷില്ലു ആണ് ഉത്തരവിടുന്നത്. 2023 മാർച്ച് 27ന് മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരന്റെ ഉത്തരവ് സുപ്രീം കോടതിയും ചോദ്യം ചെയ്തിരുന്നതാണ്. കുക്കി വിഭാഗത്തിന്റെ ഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി മണിപ്പുർ ഹൈക്കോടതി വിധി ചോദ്യം ചെയ്തിരുന്നത്.
ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പുർ എന്ന സംഘടന ചുരാചാന്ദ്പുർ ജില്ലയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് പിറകെയാണ് സ്ഥാനത്തുടനീളം കലാപം ഉണ്ടാവുന്നത്. മറുവശത്ത്, മെയ്തെയ് വിഭാഗത്തെ അനുകൂലിച്ച് ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി മണിപ്പുർ എന്ന സംഘടനയും രംഗത്തിറങ്ങിയിരുന്നു. ചേരിതിരിഞ്ഞുള്ള പോരിനു സംസ്ഥാനം ഇതോടെ ഒരു കോടതി ഉത്തവിനെ തുടർന്ന് സാക്ഷിയായി.
മലനിരകളിൽ സ്ഥിതി ചെയ്യുന്ന ജില്ലകളിലാണു ഗോത്ര വിഭാഗക്കാർ ഏറെയുള്ളത്. താഴ്‌വാരത്തുള്ള ജില്ലകളിൽ മെയ്തെയ്ക്കാണു ഭൂരിപക്ഷം. ഗോത്ര വിഭാഗങ്ങൾക്ക് നിലവിൽ പട്ടികവർഗ പദവിയുണ്ട്. മെയ്തെയ് കൂടി അതിലേക്കെത്തിയാൽ അവകാശങ്ങൾ നഷ്ടപ്പെടുമെന്നായിരുന്നു ഗോത്ര വിഭാഗങ്ങൾക്ക് ഉണ്ടായ ഗുരുതരമായ പരാതി.