ബംഗളുരു . സാമ്പത്തിക കുറ്റകൃത്യങ്ങൾ സമ്പദ് രംഗത്തിന് യഥാർത്ഥ ഭീഷണിയാണെന്നും എസ് എഫ് ഐ ഒയെ അന്വേഷണം ഏൽപ്പിച്ച കേന്ദ്ര തീരുമാനം ശരിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരായ മാസപ്പടി കേസിന്റെ വിധിയിൽ കർണാടക ഹൈക്കോടതി. വീണയ്‌ക്കെതിരെയുള്ള എസ്എഫ്‌ഐഒ അന്വേഷണം പൂർണമായും നിയപരമാണെന്ന് 46 പേജുള്ള വിധിന്യായത്തിൽ കോടതി അടിവരയിട്ടു പറഞ്ഞിരിക്കുന്നു.
അന്വേഷണം തടയാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ ഒന്നും നിലനില്‍ക്കില്ല. അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ല – വിധിന്യായത്തിൽ കോടതി വിശദീകരിച്ചിരിക്കുന്നു. നിയമം പാലിച്ചു തന്നെയാണ് ഇപ്പോഴുള്ള അന്വേഷണം നടക്കുന്നതെന്നും കര്‍ണാടക ഹൈക്കോടതിയുടെ വിധി പ്രസ്താവത്തിൽ പറഞ്ഞിട്ടുണ്ട്. കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്ത് വന്നപ്പോൾ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്ക് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് കര്‍ണാടക ഹൈക്കോടതി. നിയമപരമായ തടസം നീങ്ങിയതോടെ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് കൂടി ഇനി എത്തുമെന്നതും ഉറപ്പായി.
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജികിന് എതിരായ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു. ഇതിന്റെ വിശദാംശങ്ങളും വിധിയിലേക്ക് നയിച്ച കാരണങ്ങളും ഉൾപ്പടെയുള്ള വിധിയുടെ പൂര്‍ണ്ണരൂപം ശനിയാഴ്ചയാണ് ഹൈക്കോടതി വെബ്സൈറ്റിലൂടെ പുറത്തുവിടുന്നത്.
ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചിലെ സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് ഉത്തരവ് എന്നതാണ് ശ്രദ്ധേയം. വീണാ വിജയൻറെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിൽ മുഖ്യമന്ത്രിയും കുടുംബവും ആകുലപ്പെടുന്നതിനിടെയാണ് സിപിഐഎമ്മും മുഖ്യമന്ത്രിയും കൂടുതൽ പ്രതിരോധത്തിലാകും വിധം 46 പേജുള്ള വിധിന്യായത്തിലെ കോടതി പരാമർശങ്ങൾ കൂടു പുറത്ത് വന്നിരിക്കുന്നത്. മടിയിൽ കനമില്ലെന്നും, അന്വേഷണത്തെ ഭയമില്ലെന്നും, ഒക്കെ പറഞ്ഞു മടുത്തിരിക്കെ ജനത്തോടു ഇനിയെന്ത് പറയുമെന്ന ചോദ്യം സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയി രിക്കുകയാണ്.