ബെംഗളൂരു . 2022-ലെ ബെംഗളൂരു കലാപ കേസിലെ പ്രതികളിലൊരാളായ പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിലായി. കേസിലെ 15-ാം പ്രതി താഹിർ ഹുസൈനെ കെജി ഹള്ളി ദാവൻഗരെയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടതായി ഡിസിപി അറിയിച്ചു. കേസിൽ നേരത്തെ തന്നെ പോലീസ് കുറ്റപത്രം നൽകിയിരുന്നു.
പിഎഫ്‌ഐ ദാവൻഗെരെ യൂണിറ്റിന്റെ പ്രസിഡന്റായിരുന്ന താഹിർ ഹുസൈൻ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഡി.ജെ.ഹള്ളി, കെ.ജി.ഹള്ളി അക്രമങ്ങളിലെ പ്രതികളിലൊരാളാണ് കേസിൽ ഹുസൈന്റെ പങ്കിനെക്കുറിച്ച് പോലീസിന് മൊഴി നൽകിയിരുന്നത്.
പുലകേശി നഗറിലെ മുൻ എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവായ നവീന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് 2020 ഓഗസ്റ്റിൽ കലാപത്തിനു തുടക്കം. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും 80-ലധികം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 100-ലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ എസ്ഡിപിഐ പ്രവർത്തകരും ഉൾപ്പെടും.