തിരുവനന്തപുരം . ഇത്തവണ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ബി ജെ പിക്ക് വേണ്ടി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ മത്സരിച്ചേക്കു മെന്നു റിപ്പോർട്ടുകൾ. മത്സരിക്കാനുളള സന്നദ്ധത അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇതോടെ ശശി തരൂർ – രാജീവ് ചന്ദ്രശേഖർ പോരായിരിക്കും തലസ്ഥാനത്ത് nadakkuka എന്ന് ഏതാണ്ട് ഉറപ്പായി.
തിരുവനന്തപുരം മണ്ഡലം ആണ് തൃശൂർ കഴിഞ്ഞാൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ വെയ്ക്കുന്നത്. തിരുവനന്തപുരം സീറ്റിലേക്ക് ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉണ്ടായിരുന്നു. ബി ജെ പി സംസ്ഥാന നേതൃത്വമാണ് ഇക്കാര്യം പറഞ്ഞിരുന്നത്. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി എ ജയശങ്കർ എന്നിവരെ മത്സരിപ്പിക്കണമെന്നായിരുന്നു സംസ്ഥാന നേതാക്കൾ മുന്നോട്ടു വെച്ച ആവശ്യം. എന്നാൽ അവസാന നിമിഷം രാജീവ് ചന്ദ്രശേഖറിന് നറുക്ക് വീണെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ.
കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖർ, ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഇക്കുറി മത്സരിക്കണമെന്ന താത്പര്യം നേരത്തേ പ്രകടിപ്പിച്ചിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ എൻ ഡി എയുടെ വൈസ് ചെർമാനായിരുന്നു. ഇത്തവണ രാജ്യസഭയിലേക്ക് രാജീവിനെ പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം മത്സരിക്കുമെന്ന് ഏറെകുറെ ഉറപ്പാവുന്നത്.
കേരളത്തിലെ ബി ജെ പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കും. ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയായിരിക്കും ആദ്യ ഘട്ടമായി പ്രഖ്യാപിക്കുക. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും സ്ഥാനാർത്ഥികളാകുമെന്നാണ് വിവരം. ഇവർ ഈ മണ്ഡലത്തിൽ പ്രവർത്തിച്ച് തുടങ്ങിയി.
കോഴിക്കോട് നിന്ന് എം ടി രമേശ് ആയിരിക്കും മത്സരിക്കാൻ സാധ്യതയേറെ.. ബി ജെ പി വലിയ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ പത്തനംതിട്ടയിൽ ആരെന്ന ചോദ്യം ശേഷിക്കുന്നുണ്ട്. ഇവിടെ മത്സരിക്കാൻ പി സി ജോർജ് തയ്യാറായി നിൽക്കുകയാണ്. ബി ജെ പിയിൽ ജനംപക്ഷം ലയിക്കുമ്പോൾ ജോർജിന് മുന്നില്‍ ദേശീയ നേതൃത്വം വെച്ച വാഗ്ദാനങ്ങളിലൊന്ന് പത്തനംതിട്ട സീറ്റായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പാണ് ഉള്ളത്. എന്‍ എസ് എസിന് സ്വാധീനമുള്ള മണ്ഡലമായ പത്തനംതിട്ടയിൽ നായർ സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുള്ളത്.