തിരുവനന്തപുരം . കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ നിയമസഭയിൽ പോലും പുറത്ത് വിടാതെ മൂടി വെച്ച് ഒളിച്ചു കളിയുമായി പിണറായി സർക്കാർ. എംഎൽഎമാർ ഇതേ പറ്റി ചോദിക്കുമ്പോൾ വിശദാംശങ്ങൾ കിട്ടിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി. നവകേരള കേരള സദസിൽ മന്ത്രിമാരുടെ വാഹനങ്ങൾ ഓടിയതിന്റെ ചെലവ് സംബന്ധിച്ചും കൃത്യമായ കണക്കുകൾ പറയാൻ കൂട്ടാക്കാതെ മുഖ്യ മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.
‘കേരളീയം’ പരിപാടി മൊത്തം സ്പോൺസർഷിപ്പിലെന്നായിരുന്നു നേരത്തെ സർക്കാർ അവകാശപ്പെട്ടിരുന്നത്. പക്ഷെ പരിപാടി കഴിഞ്ഞ് മാസം മൂന്നായിട്ടും സ്പോൺസർഷിപ്പിന്റെ കണക്കുകൾ പുറത്ത് വിടാതെ മൂടി വെക്കുകയാണ്. മുമ്പ് പല തവണ വിവരാവകാശ നിയമ പ്രകാരം സ്പോൺസർഷിപ്പ് കണക്കുകൾ ചോദിച്ചിവർക്കും ബന്ധപെട്ട വകുപ്പുകൾ മറുപടി നൽകാൻ കൂട്ടാക്കിയിട്ടില്ല.
ഏറ്റവും ഒടുവിൽ എംഎൽഎ പിസി വിഷണുനാഥിന്റെയും അൻവർ സാദത്തിന്റെയും നിയമസഭയിലെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് പരിപാടിക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്പോൺസർഷിപ്പ് മുഴുവനായും ലഭ്യാമിയിട്ടില്ലെന്നായിരുന്നു. പബ്ലിക് റിലേഷൻ വകുപ്പ് ചെലവഴിച്ച കണക്കുകൾ മാത്രമാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. പരിപാടി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ മുഴുവൻ കണക്കും ജനങ്ങൾക്ക് മുമ്പിൽ വയ്ക്കുമെന്ന് പറഞ്ഞിരിക്കുന്ന സർക്കാർ ഇതും മൂടാനുള്ള ശ്രമത്തിലാണ്.
കേരളീയത്തിൽ മാത്രമല്ല നവകേരള സദസിന്റെ ചെലവുകളിലും വ്യക്തതയില്ല. നവകേരള സദസ് നടക്കുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെ ഇന്ധന ചാർജും മെയിന്റനൻസും ലോഗ് ബുക്കും ആവശ്യപ്പെട്ട് ടി സിദ്ധിക്കിന്റെ ചോദ്യത്തിനു ‘ഒന്നിന്റെയും വിശദ വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്ന്’ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി.