കൊച്ചി . തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്‌ക്ക് തീപിടിച്ച് ഉഗ്ര സ്ഫോടനം.. സ്ഫോടനത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. സ്ഫോടനത്തിൽ കുട്ടികളടക്കം 16 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തൃപ്പുണിത്തുറ പുതിയ കാവ് ക്ഷേത്രത്തിനാണ് സമീപത്താണ് അപകടം. കൂടുതൽ പേർക്ക് പരിക്കേറ്റതായി വിവരമുണ്ട്. രാവിലെ പത്തരമണിയോടെയായിരുന്നു സ്ഫോടനം.
തൃപ്പൂണിത്തുറയിലെ പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ടിനു വലിയ തോതിൽ പടക്കം ശേഖരിച്ചു വെച്ചിരുന്നു. വലിയ സ്ഫോടന ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്തെത്തി എത്തി രക്ഷാപ്രവർത്തനം നടത്തി. തീയണയ്‌ക്കാനായിട്ടുണ്ട്. എത്ര പേർക്ക് പരുക്കേറ്റുവെന്ന വിവരം പുറത്ത് വന്നിട്ടില്ല. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപവാസികൾ പറഞ്ഞിരിക്കുന്നത്.
രണ്ടു വണ്ടി ഫയർഫോഴ്സ് യൂണിറ്റ് കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടി രിക്കുകയാണ്. തിരക്കുള്ള സ്ഥലത്താണ് പടക്കക്കടയെന്നതിനാൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നും അപകടത്തിന്റെ വ്യാപ്തി കൂടിയേക്കാമെന്നുമുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. പടക്കം കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്ന് പൊട്ടിത്തെറിയുണ്ടായി പടക്കക്കടയിലേക്ക് വ്യാപിച്ചതാണോ എന്ന സംശയവും ഉണ്ട്.