കൊച്ചി . കിഫ്ബി മസാല ബോണ്ട് കേസിൽ ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ മന്ത്രി ടി.എം.തോമസ് ഐസക് നടത്തി വരുന്ന ഒളിച്ചു കളി തുടരുകയാണ്. കേസുമായി ബന്ധപെട്ടു അന്വേഷണ ഏജൻസിക്ക് കൃത്യമായ വിവരങ്ങൾ നൽകാതെ സി പി എമ്മിന്റെ മുട്ടാപ്പോക്കാണ് തോമസ് ഐസക്ക് കാട്ടി വരുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ ഐസക്കിനെ കൊണ്ട് ഗതികെട്ട അവസ്ഥയിലാണ്. സമൻസ് നൽകി വിളിപ്പിച്ചാൽ ചെല്ലില്ല, നോട്ടീസ് കിട്ടിയാൽ മറുപടി നൽകില്ല ആവശ്യപ്പെട്ട രേഖകൾ നൽകുന്നില്ല തുടങ്ങി ഇ ഡി ഐസക്കിനെ കൊണ്ട് ഗതികെട്ടു.
കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി.എം.തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇഡി ഇപ്പോൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് നല്‍കിയ ഹർജിയിലാണു ഇഡി സത്യവാങ്മൂലം നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആവശ്യപ്പെട്ട രേഖകൾ പോലും നൽകാന്‍ ഐസക് തയ്യാറാകുന്നില്ല. കേസ് അന്വേഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെടാന്‍ ഹൈക്കോടതിക്ക് ആകില്ലെന്നും ഇഡി സത്യവാങ്മൂലത്തില്‍ വ്യക്തമായി ഇത്തവണ പറഞ്ഞിട്ടുണ്ട്. തോമസ് ഐസകും കിഫ്ബി സിഇഒ കെ.എം.എബ്രഹാമും സമർപ്പിച്ച ഹർജി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ സത്യവാങ്മൂലം. ഇഡി വേട്ടയാടുകയാണെന്നാണ് ഹർജിയിൽ കിഫ്ബിയും തോമസ് ഐസക്കും പറയുന്നത്.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് അഞ്ചാം തവണയും ഇഡി നോട്ടിസ് നൽകിയിരുന്നു. അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബിയും തോമസ് ഐസക് അടക്കമുള്ള എതിർകക്ഷികളും ബോധപൂർവം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയിൽ നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നതാണ്.