ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാൾ കുടുംബ സമേതം തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. കെജ്‌രിവാളിനൊപ്പം ഭാര്യയും അമ്മയും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാനും കുടുംബവും ഉണ്ടായിരുന്നു. ‘ഇന്ന് എൻ്റെ മാതാപിതാക്കളോടും ഭാര്യയോടും കൂടി അയോധ്യ സന്ദർശിച്ച്, ശ്രീരാമക്ഷേത്രത്തിൽ രാം ലല്ലയുടെ ദിവ്യ ദർശനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി’ എക്‌സിൽ ഒരു പോസ്റ്റിൽ കെജ്‌രിവാൾ കുറിക്കുകയും ഉണ്ടായി.
‘ഭഗവന്ത് ജിയും കുടുംബവും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. എല്ലാവരും ഒരുമിച്ച് ശ്രീരാമനെ ദർശിക്കുകയും രാജ്യത്തിൻ്റെ പുരോഗതിക്കും എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ഉണ്ടായി’ കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.
അരവിന്ദ് കെജ്‌രിവാളിൻ്റെ അയോധ്യയിലേക്കുള്ള രണ്ടാമത്തെ യാത്രയാണിത്. 2021ലാണ് അദ്ദേഹം അവസാനമായി ആ സ്ഥലം സന്ദർശിക്കുന്നത്. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന രാമക്ഷേത്രത്തിൻ്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. പ്രാൺ പ്രതിഷ്ഠ പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് ഔപചാരിക ക്ഷണം ലഭിച്ചില്ലെന്നായിരുന്നു കെജ്‌രിവാൾ പറഞ്ഞിരുന്നത്.
രാജ്യത്തും ലോകമെമ്പാടുമുള്ള എല്ലാവർക്കും അഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും കാര്യമാണ് പ്രാൺ പ്രതിഷ്ഠാ ചടങ്ങെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. ദേശീയ തലസ്ഥാനത്ത് നിന്ന് അയോധ്യയിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾക്ക് തൻ്റെ സർക്കാർ ശ്രമിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുകയും ഉണ്ടായി.
പ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയാകാൻ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരടക്കം എത്തിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൾ ഇഷ അംബാനി ഉൾപ്പെടെയുള്ളവർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവരുടെ സാന്നിധ്യത്തിലാണ് ‘പ്രാണപ്രതിഷ്ഠ’ ചടങ്ങുകൾ നടന്നിരുന്നത്.