ന്യൂഡൽഹി . രാജ്യത്തെ നിയമങ്ങൾക്ക് മുകളിലല്ല ഇസ്ലാമിക നിയമങ്ങൾ എന്ന് മലേഷ്യൻ സുപ്രീം കോടതി. ശരീയത്ത് പ്രകാരമുള്ള ക്രിമിനൽ നിയമങ്ങൾ മലേഷ്യൻ സുപ്രീം കോടതി റദ്ദാക്കി. കെലന്തൻ സംസ്ഥാനത്തെ ശരീയത്ത് അടിസ്ഥാനമാക്കിയുള്ള ക്രിമിനൽ നിയമങ്ങൾ റദ്ദാക്കി മലേഷ്യൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇത് ഫെഡറൽ സർക്കാരിന്റെ അവകാശമാണെന്നും ഇത്തരം നിയമങ്ങൾ അതിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനെ തുടർന്ന് മലേഷ്യയിലെ ഇസ്ലാമിക മതമൗലികവാദികൾ പ്രതിഷേധത്തിലാണ്.
സ്വവർഗാനുരാഗം, ലൈംഗികാതിക്രമം, ക്രോസ് ഡ്രസ്സിംഗ് (എതിര് ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുക) തുടങ്ങി തെറ്റായ തെളിവ് നൽകുന്നത് വരെയുള്ള കുറ്റകൃത്യങ്ങൾക്ക് ശരീയത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ശിക്ഷ നൽകി വന്നിരുന്നത്. ഈ നിയമങ്ങളാണ് കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മലേഷ്യൻ ഫെഡറൽ നിയമത്തിന് കീഴിൽ വരുന്ന വിഷയങ്ങളിൽ അതിനു മുകളിൽ ഈ വിഷയങ്ങൾക്കായി ഇസ്ലാമിക നിയമങ്ങൾ നിർമ്മിക്കാൻ കഴിയില്ലായെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2022 ൽ രണ്ട് മുസ്ലീം സ്ത്രീകളാണ് കോടതിയിൽ ഇതുസംബന്ധിച്ച കേസ് ഫയൽ ചെയ്തിരുന്നത്. കോടതിയുടെ ഉത്തരവോടെ 16 നിയമങ്ങൾ അസാധുവായി പ്രഖ്യാപിച്ചു. ഇസ്ലാമിക മതമൗലിക വാദികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതിനാൽ വിധി പ്രഖ്യാപിക്കു മ്പോൾ കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. വിധി പ്രഖ്യാപിക്കുമ്പോൾ പുത്രജയയിലെ കോടതിക്ക് പുറത്ത് പ്രകടനം നടത്താൻ നിരവധി പേർ എത്തിയിരുന്നു.