മാനന്തവാടി . കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടിൽ കൊല്ലപ്പെട്ട അജീഷിന്റെ ഭാര്യയ്‌ക്ക് സ്ഥിര ജോലിയും കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപയും സർക്കാർ നൽകുമെന്ന ധാരണയിൽ നാട്ടുകാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു.
പണം തിങ്കളാഴ്ച കൈമാറും. സര്‍വകക്ഷി യോഗത്തിലാണ് ധാരണ. പ്രതിഷേധക്കാരുമായി ജില്ലാ കളക്ടര്‍ രേണു രാജാണ് ചര്‍ച്ച നടത്തിയത്. അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്നും കളക്ടർ ഉറപ്പു നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ 40 ലക്ഷം രൂപയുടെ കടബാധ്യത എഴുതി തള്ളുന്നതിനും സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞിട്ടുണ്ട്.
ആനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആനയുടെ ആക്രമണത്തില്‍ അജീഷ് കൊല്ലപ്പെട്ടതോടെ വന്‍ പ്രതിഷേധമാണ് മാനന്തവാടി സബ് കളക്ടര്‍ ഓഫീസില്‍ ഉണ്ടായത്. നാട്ടുകാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുക യായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജീഷിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ തടിച്ചു കൂടിയ ജനക്കൂട്ടം റോഡുകള്‍ ഉപരോധിച്ചു. എസ്പിയെയും ജില്ലാ കളക്ടറെയും വഴി തടഞ്ഞു. ആദ്യം ജില്ലാ കളക്ടര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡിലൂടെയും സബ് കളക്ടര്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. തുടർന്നാണ് കളക്ടര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നത്.
അതേസമയം, മാനന്തവാടിയില്‍ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂര്‍ മഗ്‌ന’ എന്ന കാട്ടാന വീണ്ടും ജനവാസമേഖലയിലെത്തി. ചാലിഗദ്ദയില്‍നിന്നു റേഡിയോ കോളര്‍ വഴി സിഗ്‌നല്‍ കിട്ടിയതോടെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ ആന്റിനയുടെ 150 മീറ്റര്‍ പരിധിയിലാണ് ആനയുള്ളത്. യുവാവിനെ ആക്രമിച്ച സ്ഥലത്തിനു സമീപമാണ് ഇത്. ഈ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തി വരുകയാണ്.
വെളിച്ചക്കുറവ് മൂലം ആനയെ രാത്രി മയക്കുവെടി വയ്ക്കില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.. ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളെ എത്തിക്കുന്നുണ്ട്. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രന്‍ എന്നീ മോഴയാനകളെയാണ് എത്തിക്കുന്നത്. ആന നില്‍ക്കുന്ന പ്രദേശത്തേക്ക് കൂടുതല്‍ പൊലീസ് സംഘമെത്തിയിട്ടുണ്ട്. ചാലിഗദ്ദയില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി. കര്‍ണാടകയില്‍നിന്ന് പിടികൂടി കാട്ടില്‍വിട്ട മോഴയാനയാണ് മാനന്തവാടിയില്‍ എത്തിയിരിക്കുന്നത്.. കര്‍ണാടകയിലെ ബേലൂരില്‍ പതിവായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്തു വരവെ 2023 ഒക്ടോബര്‍ 30നാണ് കര്‍ണാടക വനംവകുപ്പ് ‘ബേലൂര്‍ മഗ്‌ന’യെ മയക്കുവെടിവച്ച് പിടികൂടും തുടർന്ന് ഉൾക്കാട്ടിൽ തുറന്നു വിടുകയും ചെയ്യുന്നത്.