ഈ കൈകൾ ശുദ്ധമാണെന്നു നിയമസഭയിൽ രണ്ടു കൈകളും ഉയർത്തിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പച്ചക്കളവായിരുന്നോ? ഇപ്പോൾ ആണെന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. വീട്ടിലിരിക്കുന്നവരെ പറഞ്ഞു ഭീഷണിപ്പെടുത്താമെന്ന് കരുതണ്ട എന്നും മുഖ്യമന്ത്രി ഇതിനു മുൻപ് മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.
സി പി എം നേതാക്കൾ ഒന്നടങ്കം വീണയെ രക്ഷിക്കാൻ ഓടിയെത്തി പാവം പെൺകുട്ടി പാവം സംരംഭക … എന്തെല്ലാം ഓമനപ്പേരുകൾ ആണ് തള്ളിയത്. ഏറ്റവും ഒടുവിൽ നിയമസഭയിൽ പറഞ്ഞതാകട്ടെ അമ്മയുടെ പെൻഷൻ കാശുകൊണ്ടാണ് ആ പാവം പെൺകുട്ടി സ്വന്തമായി ഒരു സംരംഭം തുടങ്ങിയത് എന്നാണ്. ഇപ്പോൾ ഈ തള്ളും ഏശാത്ത മട്ടായി.
ഒരു കേന്ദ്ര അന്വേഷണ ഏജൻസി ഇവരുടെ വരുതിക്ക് നിൽക്കുമെന്നാണോ കരുതിയത് ഒരിക്കലുമല്ല. പിണറായി വിചാരിച്ചത് ഇങ്ങനൊക്കെ അങ്ങ് വഴുതി മാറി പോകാം എന്നാണ്. പക്ഷെ ഒരറ്റത്ത് നിന്നാണ് കേന്ദ്ര സർക്കാർ അഴിമതിക്ക് എതിരായ നടപടികൾ തുടങ്ങിയത്. അതിപ്പോൾ കേരളത്തിലേക്ക് എത്തി. അല്ലെങ്കിലും പലനാൾ കേട്ടാൽ ഒരുനാൾ പിടിക്കപ്പെടും എന്നാണല്ലോ. അതിനു സ്വന്തം മകൾ ഒരു നിമിത്തമായി എന്ന് മാത്രമേ ഉള്ളു. അതിലെന്തായാലും പിണറായിക്ക് ആശ്വസിക്കാം. വായ്ക്കരി ഇട്ടത് മകൾ തന്നെ എന്ന്.
എക്‌സാലോജിക് കമ്പനി തുടങ്ങിയത് വീണാ വിജയന്റെ അമ്മയുടെ പെൻഷൻ കാശു കൊണ്ടാണെന്ന വാദം പൊളിച്ച് രേഖകൾ. കമ്പനി കാര്യ വകുപ്പിലെ രേഖകൾ പരിശോധിച്ചാൽ വീണയുടെ കമ്പനിയിലെ നിക്ഷേപം ഒരു ലക്ഷം രൂപ മാത്രമാണ്. പതിനായിരം ഓഹരികളിൽ ഒ്ന്നിന് വില പത്ത് രൂപ. വീണമാത്രമാണ് ഓഹരി ഉടമ. ഇതിനൊപ്പം ദീർഘകാല വായ്പയും കമ്പനിക്കുണ്ട്. 78ലക്ഷത്തോളമാണ് വായ്പ. ഇത് വീണയിൽ നിന്നാണ് കമ്പനി വാങ്ങിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ വായ്പയാണ് വീണയുടെ കമ്പനിയുടെ യഥാർത്ഥ മൂലധനം.
കമ്പനികാര്യ വകുപ്പിലെ രേഖ പിസി ജോർജിന്റെ മകനും എക്‌സാലോജിക്കിനെതിരായ പരാതിക്കാരനുമായ ഷോൺ ജോർജാണ് പുറത്തു വിട്ടത്. ഫെയ്‌സ് ബുക്കിലൂടെയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഷോൺ ജോർജിന്റെ വിശദീകരണം എത്തുന്നത്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കേരള നിയമസഭയിൽ തന്റെ മകളുടെ കമ്പനി ഭാര്യ കമല വിജയന്റെ പെൻഷൻ ക്യാഷ് കൊണ്ടാണ് തുടങ്ങിയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു . ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീണ വിജയന്റെ എക്‌സാലോജിക് കമ്പനി നൽകിയ ബാലൻസ് ഷീറ്റിൽ കമ്പനി തുടങ്ങാൻ ഉപയോഗിച്ച പണം എത്രയാണെന്ന് വ്യക്തമാക്കുന്ന രേഖ ഇതോടൊപ്പം നൽകുന്നു-ഇതാണ് ഷോണിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നിയമസഭയിൽ നോട്ടീസ് നൽകും. ഈ രേഖകൾ മുഖവിലയ്‌ക്കെടുത്താൽ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമാണ്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് എതിരെ കൂടുതൽ കുരുക്കായി ഈ രേഖ മാറുകയും ചെയ്യും. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി എക്‌സാലോജിക് നടത്തിയ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയം ഉത്തരവിട്ടതോടെയാണു രണ്ടു വർഷത്തിലേറെയായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദം കൂടുതൽ കത്താൻ തുടങ്ങിയത്. വിവാദങ്ങൾ ഏറെ ചർച്ച ചെയ്യുമ്പോഴും എക്‌സാലോജിക് കമ്പനി എന്താണെന്നോ, എന്തുകൊണ്ടു വിവാദങ്ങൾ ഉയരുന്നു എന്നോ ഉടമയായ വീണാ വിജയൻ ഒരിക്കലും വിശദീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എക്‌സാലോജിക് കമ്പനിയ്‌ക്കെതിരെ ഷോൺ നടത്തുന്ന നിയമ പോരാട്ടം കൂടുതൽ നിർണ്ണായകമാവുകയാണ്.
എക്സാലോജികിന് തുടർച്ചയായ വർഷങ്ങളിൽ സിഎംആർഎല്ലുമായി ബന്ധമുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു. 2016 മുതൽ 2019 വരെ നാല് വർഷങ്ങളിലായി ആകെ 77.60 ലക്ഷം രൂപയാണ് പെട്ടെന്ന് തിരിച്ചടക്കേണ്ട ഈടില്ലാത്ത വായ്പയായി എംപവർ എക്സാലോജികിന് നൽകിയത്. സിഎംആർഎല്ലിന്റെ ഉടമ ശശിധരൻ കർത്ത, ഭാര്യ ജയ കർത്ത എന്നിവർ ഡയറക്ടർമാരായ കമ്പനിയാണ് എംപവർ. 2016 ൽ 25 ലക്ഷം രൂപ, 2017 ൽ 37.36 ലക്ഷം, 2018 ൽ 10.36 ലക്ഷം, 2019 ൽ 4.88 ലക്ഷം രൂപയുമാണ് എക്സാലോജിക്ക് വാങ്ങിയത്. ഈ സാഹചര്യത്തിലാണ് ഷോൺ പുറത്തു വിട്ട രേഖ നിർണ്ണായകമായി മാറുന്നത്.
സിഎംആർഎല്ലിൽ നിന്നും എക്സാലോജിക്ക് 1.72 കോടി രൂപ കൈപ്പറ്റിയത് സംബന്ധിച്ച് ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ വിവാദമായിരുന്നു. ഈ തുക നൽകിയ അതേ കാലയളവിൽ തന്നെയാണ് ഈടില്ലാത്ത വായ്പയും നൽകിയത്. എക്സാലോജിക് നഷ്ടത്തിലായിരിക്കെയാണ് ഇത്രയും വലിയ തുക വായ്പയായി അനുവദിച്ചത് എന്നാണ് സൂചന. ഒരു കമ്പനിയുടെ വാർഷിക വിറ്റുവരവിന്റെ 25 ശതമാനത്തിലധികവും സാമ്പത്തിക സ്ഥാപനങ്ങൾക്ക് വായ്പ നൽകാറില്ല. ആ സാഹചര്യത്തിലാണ് 44 ലക്ഷം രൂപ നഷ്ടത്തിലായിരുന്ന അന്ന് കമ്പനി വായ്പ അനുവദിച്ചത് എന്നും വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ വായ്പയിലെ രേഖ അതിനിർണ്ണായകമായി മാറും.
തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്നും മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. സഭയിൽ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര പ്രമേയ ചർച്ചയിലാണ് അദ്ദേഹത്തിന്റെ മറുപടി. ഒരു ആരോണവും ഏശാൻ പോകുന്നില്ലെന്നും നിങ്ങൾ ആരോപണം ഉയർത്തു..ജനങ്ങൾ സ്വീകരിക്കുമോ എന്നു കാണാമെന്ന് മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞിരുന്നു.
ഇപ്പോൾ അതൊന്നും കേൾക്കാനില്ല. മുൻപ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്കെതിരെയായി. ബിരിയാണി ചെമ്പടക്കം മുൻപ് പറഞ്ഞതൊന്നും നമ്മളെ ഏശിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇതെല്ലം ഇപ്പോൾ വെറുതെ ആകുകയാണ്.