ചെന്നൈ . രാഷ്ട്രീയം ജനസേവനമെന്ന പുണ്യകർമ്മമാണെന്ന് പുതിയ രാഷ്ട്രീയ പാർട്ടിയായ മക്കൾ വെട്രി കഴകം സ്ഥാപിച്ച ശേഷം നടൻ വിജയ്. രാഷ്ട്രീയം തനിക്ക് മറ്റൊരു തൊഴിലല്ല. തന്റെ പാർട്ടിയായ മക്കൾ വെട്രി കഴകം സ്ഥാപിച്ചതിൽ പിന്നെ സോഷ്യൽ മീഡിയയയില്‍ പങ്കിട്ട വാർത്താക്കുറിപ്പിലാണ് രാഷ്ട്രീയത്തിൽ തന്റെ ആഗ്രഹങ്ങളെക്കുറിച്ച് വിജയ് വിശദീകരിച്ചത്.
‘എണ്ണി തുനിക കർമ്മം’ എന്ന വള്ളുവർ വചനം വിജയ് തന്റെ വാർത്താക്കുറിപ്പിൽ എടുത്തു പറയുന്നു. ‘ഒരു കാര്യത്തിന് ഇറങ്ങുന്നതിനു മുമ്പ് നന്നായി ആലോചിക്കുക, ഇറങ്ങിയതിനു ശേഷം ഇത് വേണ്ടിയിരുന്നോ എന്ന് ചിന്തിക്കാൻ ഇടവരരുത്’ എന്നാണ് ഈ വചനത്തിൽ പറയുന്നത്. താൻ വർഷങ്ങളായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു. അതിനായി താൻ മനസ്സിനെ പക്വമാക്കി വരികയായിരുന്നു – വിജയ് പറഞ്ഞു.
രാഷ്ട്രീയം തന്റെ ആത്മാവിന്റെ ദാഹമാണെന്ന് പറയുന്ന വിജയ് ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രംഗത്തിറങ്ങില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. പാർട്ടിയുടെ ചിഹ്നം ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമേ തീരുമാനിക്കും. പാർട്ടിയുടെ പ്രത്യയശാസ്ത്രവും ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനിക്കുക – വിജയ് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടും. ഇതിനോടകം പാര്‍ട്ടിയുടെ അടിസ്ഥാന ഘടന നിശ്ചയിച്ചിട്ടുണ്ട്. വരും നാളുകളിൽ പാർട്ടിയുടെ അടിസ്ഥാന ഘടകങ്ങളിൽ വരെ ഘടനാപരമായ വ്യക്തത ഉണ്ടാക്കും. നിലവിലുള്ള വിജയ് മക്കൾ ഇയക്കത്തിന്റെ പ്രാദശികഘടകങ്ങൾ തന്നെ പാർട്ടിയുടെ ഘടകങ്ങളായി മാറും. ജനാധിപത്യപരമായ രീതിയിലാണ് പാർട്ടിയിലെ ഘടകങ്ങളിലേക്ക് നേതാക്കളെ കൊണ്ടുവരിക. വാർത്താക്കുറിപ്പിൽ വിജയ് വിശദീകരിക്കുന്നു. പുതിയ സിനിമക്ക് ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് വിജയ് പറയുന്നു. ഇത് തമിഴ്നാട്ടുകാർ തനിക്കു തന്നത് മടക്കിക്കൊടുക്കുക മാത്രമാണെന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്.