.
തന്റെ മകൾ വീണ കമ്പനി തുടങ്ങിയത് ഭാര്യ കമലാ വിജയൻ ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണം കൊണ്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ മകൾക്കെതിരെ ഉയർന്ന വിവാദങ്ങൾക്ക് മറുപടി പറയവെയാണ് ഇത്തരത്തിലൊരു നട്ടാൽ കുരുക്കാത്ത നുണ പിണറായി വിജയൻ തട്ടിവിട്ടത്.
മകള്‍ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജി കിനെതിരായ ആര്‍.ഒ.സി. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തന്റെ മകള്‍ കമ്പനി തുടങ്ങിയത് ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി
‘നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു. ഇപ്പൊ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്. കാണേണ്ട കാര്യം എന്താന്നറിയോ, മകള് ബംഗളൂരുവിൽ കമ്പനി തുടങ്ങിയത്, എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയര്‍ ചെയ്തപ്പോൾ കിട്ടിയ കാശ്, അത് ബാങ്കില്‍ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു. അപ്പൊ അതില്‍നിന്ന് വന്നതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു മാനസിക കുലുക്കവും ഉണ്ടാകില്ല’, പിണറായി വിജയന്‍ പറഞ്ഞു.
തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായിരുന്ന പിണറായി വിജയന്റെ ഭാര്യ കമല 2001 മുതല്‍ ഡെപ്യൂട്ടേഷനില്‍ സാക്ഷരതാ മിഷനില്‍ പ്രൊജക്ട് ഓഫീസറായി രുന്നു. 2013-ലാണ് അവര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
ഞാന്‍ പരസ്യമായി ഒരു യോഗത്തില്‍ പറഞ്ഞല്ലോ. മനഃസമാധാനമാണ് പ്രധാനം. നിങ്ങള്‍ മനഃസമാധാനത്തിന് നിരക്കുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാവൂ. തെറ്റ് ചെയ്‌തെങ്കില്‍ മനഃസമാധാനം ഉണ്ടാകില്ല. ബാക്കിയെല്ലാം കേള്‍ക്കുമ്പോഴും തെറ്റായ കാര്യങ്ങള്‍ നമ്മളെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോഴും ഉള്ളാലെ ചിരിച്ചുകൊണ്ട് അത് കേള്‍ക്കാന്‍ പറ്റും. ഉള്ളാലെ ചിരിച്ചുകൊണ്ട് കേള്‍ക്കാന്‍ പറ്റുന്ന മാനസികാവസ്ഥയിലാണ് ഞാന്‍. ഒന്നും എന്നെ ഏശില്ല. ഏശാത്തത് ഇതുകൊണ്ടുതന്നെയാണ്. അതൊരു അഹംഭാവം പറച്ചിലൊന്നുമല്ല. ഈ കൈകള്‍ ശുദ്ധമാണ്. അതുകൊണ്ടാണ്. അതാരുടെ മുന്നിലും പറയാന്‍ കഴിയും. അല്‍പ്പം തലയുയര്‍ത്തി തന്നെ പറയാന്‍ കഴിയും’, പിണറായി പറഞ്ഞു.
സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നടക്കം ആരോപണം ഉന്നയിക്കുന്ന ആര്‍.ഒ.സി. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാധ്യമങ്ങള്‍ പലതവണ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയെങ്കിലും വാര്‍ത്താ സമ്മേളനങ്ങളില്‍ പോലും അന്ന് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. നേരത്തേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആര്‍.ഒ.സി. റിപ്പോര്‍ട്ട് ഉദ്ധരിച്ച് ചില പരാമര്‍ശങ്ങള്‍ നിയമസഭയില്‍ നടത്തിയിരുന്നു. അതടക്കം എടുത്തുപറഞ്ഞുകൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞത്.
അതേസമയം, ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെട്ടത് സംബന്ധിച്ചും കൃത്യമായ രേഖകള്‍ ആര്‍.ഒ.സിക്ക് മുന്നിൽ സമര്‍പ്പിക്കാന്‍ എക്‌സാലോജിക്കിന് കഴിഞ്ഞില്ല എന്നത് സംബന്ധിച്ചും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. വിഷയത്തില്‍ വരും ദിവസങ്ങളിലും നിയമസഭയിൽ ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന.