കൊച്ചി . അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിനെ വധശിക്ഷക്ക് വിധിച്ച് കോടതി. 33 വയസുള്ള സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ സോമന്‍, ബാബുവിന് വധശിക്ഷ വിധിച്ചത്. മറ്റു രണ്ടു കൊലപാതകങ്ങളില്‍ ഇരട്ട ജീവപര്യന്തം തടവും വിധിയിൽ പറഞ്ഞിട്ടുണ്ട്.
അതിദാരുണമായാണ് സ്മിതയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാബുവിന് വധശിക്ഷ നല്‍കിയത്. സ്മിതയുടെ ശരീരത്തില്‍ 35 മുറിവുകളാണ് ഉണ്ടായിരുന്നത്. 2018 ഫെബ്രുവരി 11-നാണ് അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ എരപ്പില്‍ നാടിനെ നടുക്കിയ കൂട്ടക്കൊല അരങ്ങേ൪രുന്നത്. സഹോദരനായ ശിവന്‍, ഇയാളുടെ ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് പ്രതി ബാബു വെട്ടിക്കൊലപ്പെടുത്തുന്നത്. ആക്രമണം തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികള്‍ക്ക് നേരെയും ബാബുവിന്റെ ആക്രമണം ഉണ്ടായി.
കേസില്‍ പ്രതി ബാബു കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി വിധി പ്രസ്താവിക്കുന്നത്. സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതി ബാബു സഹോദരനെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. കൃത്യം നടത്തിയ ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ച ബാബുവിനെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറുകയാണ് ഉണ്ടായത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ബാബു. മറ്റൊരു സഹോദരന്റെ ഭാര്യയായ സേതു ലക്ഷ്മിയെയും കൊലപ്പെടുത്താന്‍ ബാബു ലക്ഷ്യമിട്ടിരുന്നു.