തൃശൂര്‍ . മണി ചെയിന്‍ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകള്‍ 1157 കോടി രൂപ കൈവശപ്പെടുത്തി എന്ന് കണ്ടെത്തല്‍. എച്ച് ആര്‍ കോയിന്‍ എന്ന പേരില്‍ ഒരു കോയിന്‍ പുറത്തിറക്കിയായിരുന്നു കൂടുതല്‍ ഇടപാട് നടന്നതെന്ന് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ നിക്ഷേപകരില്‍ നിന്നും 1138 കോടി സമാഹരിച്ചിരുന്നു.
സമീപകാലത്ത് നടന്നതിൽ വെച്ച് ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയതെന്നാണ് ഇഡി പറയുന്നത്. ഹൈറിച്ച് ഉടമകളായ കെഡി പ്രതാപന്റെയും ശ്രീന പ്രതാപന്റെയും വീടുകളില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഇഡി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചു കമ്പനികള്‍ വഴിയാണ് 1157 കോടി രൂപ സമാഹരിച്ചത്. ക്രിപ്‌റ്റോ ഇടപാടുകള്‍ വഴി കോടികളുടെ കള്ളപ്പണ ഇടപാടാണ് ഇവര്‍ നടത്തിയത്. അഞ്ച് കമ്പനികളുടെ പേരിൽ 50 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇത് ഇഡി മരവിപ്പിക്കുകയായിരുന്നു.
സമാഹരിച്ച പണം ഇതിനു പുറമേ വിദേശത്തേക്ക് കടത്തിയെന്നും ഇഡി സംശയിക്കുന്നു. ഹൈറിച്ച് കൂപ്പണ്‍ വഴിയും നിക്ഷേപകരുമായി ഇടപാടുകള്‍ നടത്തി. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണം. ഇഡി റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമയായ കെ ഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ കള്ളപ്പണ ഇടപാടിന് പിഎംഎല്‍എ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇഡി വെളിപ്പെടുത്തിയിരിക്കുകയാണ്.