തിരുവനന്തപുരം . കണ്ടല ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും മുന്‍ സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കുടുംബാംഗങ്ങളുടെ ഉൾപ്പടെ 1.02 കോടി രൂപയുടെ സ്വത്താണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡിയുടെ നടപടി ഉണ്ടായത്.
വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്പയാണിതെന്നായിരുന്നു ഇ ഡി യുടെ കണ്ടെത്തൽ. രണ്ടുമാസമായി എൻ ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്. കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു. പ്രാഥമിക കുറ്റപത്രത്തിൽ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. 30 വർഷത്തോളം ഇതേ ബാങ്കിൽ പ്രസിഡണ്ടായിരുന്നു ഭാസുരാംഗൻ.
സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഭാസുരാംഗനും അഞ്ച് കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇ ഡി കഴിഞ്ഞയാഴ്ച ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊച്ചിയിലെ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം നല്‍കിയിരുന്നത്. പ്രതികള്‍ക്ക് 3.22 കോടിയോളം രൂപ വായ്പാ തട്ടിപ്പിലൂടെ ലഭിച്ചതായാണ് ഇ.ഡി ആരോപിച്ചിരുന്നത്. കണ്ടല ബാങ്കില്‍നിന്ന് വക മാറ്റിയ പണം ബിസിനസ് സംരംഭങ്ങളിലും ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചതായി ഇ ഡി കണ്ടെത്തുകയും ഉണ്ടായി. ഭാസുരാംഗനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.