തിരുവനന്തപുരം . അയോധ്യയിൽ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിലും ബി ജെ പിയും ഹിന്ദു സംഘടനകളും ആഘോഷ പരിപാടികൾ നടത്തുന്നുണ്ട്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകൾ. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബി ജെ പി നേതാക്കളും പങ്കെടുക്കും. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കും. വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും ബി ജെ പി ആഹ്വാനം ചെയ്തിരിക്കുകയാണ്.
അയോധ്യ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് കേരളമൊഴികെ ദില്ലിയടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ ആഘോഷ പരിപാടികളാണ് നടന്നു വരുന്നത്. അയോധ്യ പ്രതിഷ്ഠാദിനം ഉത്തരേന്ത്യയിൽ വലിയ ആഘോഷമാക്കിയിരിക്കുകയാണ് സംഘപരിവാർ. വിവിധ ക്ഷേത്രങ്ങളിലും നഗരങ്ങളിലും വലിയ ആഘോഷങ്ങൾ പുരോഗമിക്കുന്നു. തെരുവുകളിലും ക്ഷേത്രങ്ങൾക്ക് മുന്നിലും വാഹനങ്ങളിലുമെല്ലാം ജയ് ശ്രീറാം എഴുതിയ കൊടി തോരണങ്ങളാണ് ദില്ലിയടക്കമുള്ള നഗരങ്ങളിൽ നിറഞ്ഞിരിക്കുന്നത്.
എങ്ങോട്ട് നോക്കിയാലും വലിയ ഫ്ലക്സ് ബോർഡുകൾ കാണാം. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാർ സംഘടനകളെ കൂടാതെ മറ്റു രാഷ്ട്രീയ പാർട്ടികളും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദില്ലിയിലെ പ്രധാനവ്യാപാരകേന്ദ്രമായ സരോജനി മാർക്കറ്റിൽ ഇന്ന് 51 കിലോ ലഡു വിതരണം സന്തോഷത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ചിരാതും തെളിക്കും. പ്രതിഷ്ഠദിനത്തോട് മുന്നോടിയായി ക്ഷേത്രങ്ങളിലും തിരക്കേറെയാണ്.
ജയ്പൂർ, നോയിഡ, ഭോപ്പാൽ, ഇൻഡോർ, കൊൽക്കത്ത ഉൾപ്പെടെ നഗരങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രതിഷ്ഠദിനത്തിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും നടത്താനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം.
വിവിധ സംസ്ഥാനങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ സമ്പൂർണമോ നിയന്ത്രിതമോ ആയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഇന്ന് ഉച്ചവരെ അവധി ആയിരിക്കും.