അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രാണ പ്രതിഷ്ഠ നടക്കാനിരിക്കെ അപകീർത്തി പരമായ വിദ്വേഷ പരാമർശവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. ബാബരി മസ്ജിദ് മുസ്ലീങ്ങളിൽ നിന്ന് ആസൂത്രിതമായി തട്ടിയെടുത്തെന്നാണ് ഒവൈസി ആരോപിച്ചിരിക്കുന്നത്.
കർണാടകയിലെ കലബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഒവൈസി അനവസരത്തിഒൽ ഈ ആരോപണം ഉയർത്തിയിരിക്കുന്നത്. 1992ൽ മസ്ജിദ് തകർത്തില്ലായിരുന്നുവെങ്കിൽ മുസ്‌ലിങ്ങളുടെ അവസ്ഥ ഇങ്ങനെയായിരിക്കില്ലെന്നും ഒവൈസി പറഞ്ഞു.
‘500 വർഷമായി ബാബരി മസ്ജിദിൽ മുസ്ലീങ്ങൾ നമസ്കരിച്ചു. കോൺഗ്രസിന്റെ ജി വി പന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയാ യിരുന്നപ്പോഴാണ് മസ്ജിദിനുള്ളിൽ പ്രതിഷ്ഠ സ്ഥാപിക്കപ്പെടുന്നത്. അന്ന് അയോധ്യയുടെ കളക്ടർ ആയിരുന്ന കെ കെ നായരാണ് ഇതിന് നേതൃത്വം കൊടുത്തത്. അദ്ദേഹം മസ്ജിദ് അടക്കുകയും അവിടെ ആരാധന നടത്താൻ തുടങ്ങുകയും ചെയ്തു.’ ഒവൈസി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, പ്രാണപ്രതിഷ്ഠയ്‌ക്ക് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ മാദ്ധ്യമങ്ങൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം രംഗത്ത് വന്നു. അയോദ്ധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചാനലോ ഇലക്ട്രോണിക് മീഡിയയോ എന്തെങ്കിലും തരത്തിലുള്ള പ്രകോപനപരമായ കണ്ടന്റ് പ്രക്ഷേപണം ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്താൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം അറിയിച്ചു.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മതവിഭാഗത്തെ പ്രകോപിപ്പിക്കാൻ വേണ്ടി എന്തെങ്കിലും മതചിഹ്നങ്ങളോ കെട്ടിടങ്ങളോ ദൃശ്യങ്ങളോ പ്രദർശിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കും. ചാനലോ വെബ് ചാനലോ ഡിജിറ്റൽ മാദ്ധ്യമമോ രാമക്ഷേത്രത്തിനെതിരെ പ്രകോപനപരമായ വാർത്തകൾ പുറത്തു വിട്ടാൽ അത് കേന്ദ്ര സർക്കാരിന്റെ വാർത്ത പ്രസരണ മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദ്ദേശം ഉണ്ട്.