കോഴിക്കോട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം ടി. വാസുദേവൻ നായർ നടത്തിയ വിമർശനത്തെക്കുറിച്ച് രഹസ്യാന്വേഷണം നടന്നുവെന്ന വാർത്തയിൽ ഞെട്ടി സാസ്‌കാരിക ലോകം. പൊലീസ് സ്‌പെഷൽ ബ്രാഞ്ചിനെക്കൊണ്ടാണ് അന്വേഷിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന വാർത്ത. മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയായി നൽകിയിട്ടുണ്ട്.
പ്രസംഗത്തിനു പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോയെന്നാണ് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണം നടത്തിയെന്ന് എല്ലാ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. പ്രസംഗത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ട് എന്നാണ് അറിയുന്നത്. ജനുവരി 11ന് ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് എം ടി പ്രസംഗിച്ചത്.
എം ടിയുടെ പ്രസംഗത്തിനു പിന്നാലെ ഇത് വിവാദത്തിന് വഴിവെക്കുെമന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ ഉടനെ തന്നെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റുപിടിച്ചു. ഇതിനുപിന്നാലെ പ്രതിപക്ഷം സർക്കാരിനെതിരെ കിട്ടിയ വടിയായി ഈ പ്രസംഗത്തെ കണ്ടു.
ഇതു കണക്കിലെടുത്താണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്‌പെഷൽ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയത്. എന്നാൽ, ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്നാണ് കണ്ടെത്തൽ. ഈ പ്രസംഗമാകട്ടെ എം ടി. തന്റെ പഴയ ലേഖനം ആവർത്തിക്കുകയാണ് ചെയ്തത്. രഹസ്യാന്വേഷണ സംഘം ഇത്, സാധൂകരിക്കാൻ ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചതായാണ് അറിയുന്നത്. റിപ്പോർട്ട് എ.ഡി.ജി.പി തലത്തിൽ പരിശോധനക്ക് എത്തിയിട്ടുണ്ടെന്നാണ് മാധ്യമത്തിലെ വാർത്ത. ഈ അന്വേഷണം എങ്ങനെ നടത്തിയെന്നത് ആശങ്കയായി സാംസ്‌കാരിക ലോകത്ത് മാറുന്നു. എംടിയുടെ ഫോണുകൾ ചോർത്തിയോ എന്നതടക്കം സംശയമുണ്ട്.
ബാഹ്യഇടപെടൽ കണ്ടെത്താൻ എംടിയുടെ ഫോൺ രേഖകൾ വിശദമായി പരിശോധിച്ചിട്ടുണ്ടാകാം. ഇതിനൊപ്പം എംടിയുടേയും കുടുംബങ്ങളുടേയും ഫോൺ പിന്നീടുള്ള ദിവസങ്ങളിൽ പൊലീസ് ചോർത്തിയിട്ടുമുണ്ടാകാമെന്നുമുള്ള ആശങ്ക സാഹിത്യ പ്രവർത്തകർക്കിടയിൽ സജീവമാണ്. എംടിയുടെ വാക്കുകളിൽ പോലും ബാഹ്യ പ്രേരണ ആരോപിച്ച് അന്വേഷണം നടത്തുന്നത് ഇനിയാരും സർക്കാരിനെതിരെ ഇത്തരം പ്രസംഗങ്ങൾ നടത്തില്ലെന്ന് ഉറപ്പിക്കാനാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതെല്ലാം ഫാസിസമല്ലേ എന്ന ചോദ്യവും അവർക്കുണ്ട്. എന്നാൽ തൽകാലം കരുതലോടെ മാത്രമേ പരസ്യ പ്രതികരണം നടത്തൂ.
എംടിയുടെ വിമർശനം വന്നതോടെ കാപ്സ്യൂൾ ഇറക്കിയത് പിണറായിയെ കുറിച്ചല്ലെന്നായിരുന്നു. പാർട്ടി കമ്മറ്റി കൂടിയപ്പോൾ തീരുമാനിച്ചത് പുതുമയില്ലാത്ത ആരോപണമെന്നം പ്രതികരിക്കേണ്ടെന്നും. ഇതിനെല്ലാം ശേഷമാണ് എം ടിയുടെ ആരോപണം പിണറായിയെ തന്നെ ലക്ഷ്യവച്ചാണെന്നും അതിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്നും രഹസ്യാന്വേഷണവും നടത്തിയത് എന്നതാണ് ശ്രദ്ധേയം.
പ്രസംഗ വിവാദത്തിന് പിന്നിൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകരിൽ ചിലരുടെ പങ്കുണ്ടെന്നായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം ആരോപിച്ചത്. ഇഎംഎസ് സമാരാദ്ധ്യനായത് എങ്ങനെയെന്ന് വിവരിച്ച് ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കണ്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടിയുടെ പ്രസംഗം.
ഇത് വിവാദമാക്കിയതിന് പിന്നിൽ സിപിഎമ്മിലെ ചിലരാണെന്നായിരുന്നു പാർട്ടിക്കുള്ളിൽ വിമർശനം. പിണറായി വിജയനെ പ്രകീർത്തിച്ച് തിരുവാതിരകളിയും സംഗീത ആൽബവുമൊക്കെ ഇറങ്ങിയത് ഏറെ വിവാദമായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം ഉണ്ടായത്.