ശബരിമല . ശബരിമലയിൽ ഭക്തിയുടെ നിറദീപക്കൂട്ടിൽ മകര വിളക്ക് മഹോത്സവം. മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ബാക്കി. സന്നിധാനം ഭക്തരെക്കൊണ്ട് നിറഞ്ഞൊഴുകുന്നു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തീര്‍ത്ഥാടക ലക്ഷങ്ങള്‍ തമ്പടിച്ചതോടെ വനത്തിനുള്ളില്‍ പോലും ഭക്തര്‍ പര്‍ണ്ണശാലകള്‍ കെട്ടി പൊന്നമ്പലമേട്ടിലേക്ക് കണ്ണും നട്ടിരിക്കുന്നു. സന്നിധാനമാകെ ശരണമന്ത്ര മുഖരിതമായിരിക്കുകയാണ്. പൊന്നമ്പലമേട്ടിൽ മകരവിളക്കിന്റെ ഭാഗമായുള്ള ബിംബശുദ്ധിക്രിയകളും പൂർത്തിയായി.
ഭക്തിയുടെ പാരമ്യത്തിൽ എത്തി ശബരിമല. ദിവ്യജ്യോതി ദർശിക്കാനായി സന്നിധാനത്തും പരിസരത്തുമായി രണ്ട് ലക്ഷത്തോളം ഭകതർ എത്തിയിട്ടുണ്ടെന്നാണ് കണക്ക് കൂട്ടൽ. മകരസംക്രമ പൂജക്ക് ശേഷം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന മുദ്രയിലെ നെയ്യ് ഉപയോഗിച്ച് അയ്യപ്പസ്വാമിക്ക് അഭിഷേകവും പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടല്‍ ചടങ്ങാണ് നടക്കുക.. 5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വ്വം സ്വീകരിക്കും. 6.15ന് കൊടിമര ചുവട്ടില്‍ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മെമ്പര്‍മാരായ അഡ്വ. എ. അജികുമാര്‍, ജി. സുന്ദരേശന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
തുടർന്ന് ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന തിരുവാഭരണം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന് സ്വീകരിക്കും. വൈകുന്നേരം 6.30-ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. ഒപ്പം പൊന്നമ്പലമേട്ടിൽ തെളിയുന്ന ജ്യോതിയും കണ്ട് ഭക്തലക്ഷങ്ങൾ മലയിറങ്ങും. പത്ത് സ്ഥലങ്ങളിലാണ് മകരജ്യോതി ദർശിക്കാനാവുക.
18 വരെ മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18 വരെ ഭക്തര്‍ക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദര്‍ശിക്കാം. 19 വരെ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. 19ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും.20ന് രാത്രി 10ന് മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ ഗുരുതി നടക്കും. 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടാ യിരിക്കും. 21ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്ന ള്ളിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീ കോവില്‍ നടയടക്കും.