തിരുവനന്തപുരം . പാവങ്ങളുടെ ഉപജീവന മാർഗമായ നക്കാപ്പിച്ച പെൻഷൻ കൊടുക്കാൻ പോലും പണമില്ലെന്ന് പറയുന്ന പിണറായി സർക്കാരിന്റെ ധൂർത്തിനൊട്ടും കുറവില്ല. മുഖ്യമന്ത്രിയുടെ ഔദ്യോ ഗിക വസതിയായ ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ക്ലിഫ് ഹൗസിൽ കുളിമുറി നവീകരിക്കാനും, കേടായ പൈപ്പ് മാറ്റാനും മാത്രം ചിലവാക്കിയിരിക്കുന്നത് 6.10 ലക്ഷം. ഇതിന്റെ ടെണ്ടർ വിശദാംശങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2023 ജൂണിലാണ് കുളിമുറി നവീകരണത്തിന് 1.45 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ചത്. കേടായ പൈപ്പുകൾ മാറ്റാൻ 4.65 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ചത് കഴിഞ്ഞ ആഗസ്റ്റിലുമായിരുന്നു. കേടായ പൈപ്പുകൾക്ക് പകരം എ.എസ്.ടി.എം പൈപ്പുകൾ ആണ് പകരം ഉപയോഗപെടു ത്തിയത്. ടെണ്ടർ ക്ഷണിച്ചതിനെക്കാൾ കൂടുതൽ തുക നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവാക്കി.
ക്ലിഫ് ഹൗസിൽ 5.92 ലക്ഷം രൂപ ചിലവാക്കി പുതിയ വാട്ടർ ടാങ്ക് ഉണ്ടാക്കാൻ ടെണ്ടർ വിളിച്ചത് സംബന്ധിച്ച വാർത്ത ഈയിടെയാണ് പുറത്ത് വന്നിരുന്നത്. വെള്ളത്തിന് ആവശ്യത്തിനു ശക്തിയില്ലെന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ വിലയിരുത്തി, എന്നായിരുന്നു അതിനു കാരണമായി പറഞ്ഞിരുന്നത്. പ്രതിവിധി ഘട്ടമെന്ന നിലയിൽ പുതിയ ടാങ്ക് സ്ഥാപിക്കാൻ ഇതിനായി തീരുമാനം എടുക്കുകയായിരുന്നു.
പിണറായി വിജയൻ അധികാരമേറ്റതിന് ശേഷം ഏറ്റവും കൂടുതൽ അറ്റകുറ്റപ്പണികൾ നടന്ന ക്ലിഫ് ഹൗസിൽ രണ്ടാമത്തെ നിലയിലേക്ക് കയറാൻ വേണ്ടി മാത്രമുള്ള ലിഫ്റ്റിന് 25 ലക്ഷം, കാലിത്തൊഴുത്തിന് 42.50 ലക്ഷം, ടോയ്‌ലെറ്റിന് 3.79 ലക്ഷം, ക്ലിഫ് ഹൗസിൻ്റെ സുരക്ഷ കൂട്ടാൻ 39.54 ലക്ഷം, ക്ലിഫ് ഹൗസിലെ റോഡ് ടാറിങിനായി 1.55 ലക്ഷം, സിസിടിവിക്ക് 15.89 ലക്ഷം, മഴക്കാല ശുചീകരണത്തിന് 1.69 ലക്ഷം, ജനറേറ്ററിന് 6 ലക്ഷം, ബാരക്ക് നിർമ്മിക്കാൻ 72.46 ലക്ഷം, ചാണകക്കുഴിക്ക് 3.72 ലക്ഷം, വാഹനങ്ങൾ കയറുന്നതിൽ തടസമെന്ന് പറഞ്ഞ് മരച്ചില്ല മുറിച്ചതിന് 1.77 ലക്ഷം, ഗാർഡുമാരുടെ അലമാരയ്ക്ക് 1.39 ലക്ഷം, ഇന്റീരിയർ വർക്കിന് 3.50 ലക്ഷം, നടപ്പാതക്കായി 13.62 ലക്ഷം, കർട്ടൻ വാങ്ങാൻ ഏഴുലക്ഷം, പെയിന്റിങ്ങിന് 10.70 ലക്ഷം എന്നിങ്ങനെ പൊതുഖജനാവിൽ നിന്ന് പണം പല പേരിൽ ചിലവഴിച്ചു കൊണ്ടേയിരിക്കുകയാണ് .