പന്തല്ലൂർ . പന്തല്ലൂരിന് സമീപം തമിഴ്‌നാട്ടിലെ ഗൂഢലൂരിലും പുലിയുടെ ആക്രമണം ഉണ്ടായി. ഗൂഡല്ലൂർ പടച്ചേരിയിൽ ഇരുപത്തി മൂന്നുകാരിയെ വീടിനുമുന്നിൽ വെച്ച് പുലി ആക്രമിച്ചു. യുവതിയെ ഗൂഢലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്തല്ലൂരിൽ ശനിയാഴ്ച മൂന്നുവയസ്സുകാരിയെ ആക്രമിച്ച് കൊന്നതിന് പിന്നാലെയാണ് വീണ്ടും പുലിയുടെ ആക്രമണം.
പുലിയുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ പ്രദേശത്ത് റോഡടക്കം ഉപരോധിച്ച് പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നുണ്ട്. ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം സിവഹെയ്തിരിക്കുന്നു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളുടെ അതിർത്തികളിൽ വാഹനങ്ങൾ തടയുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും അറിയിച്ചിട്ടുണ്ട്.
നാടുകാണി, വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂർണ്ണമായും തടയുമെന്നാണ് സംഘടനകൾ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് ആദിവാസി യുവതിയെ പുലി ആക്രമിക്കുന്നത്. നേരത്തെ അമ്മയോടൊപ്പം പോവുകയായിരുന്ന കുഞ്ഞിനെ കൊന്ന പുലി തന്നെയാണ് ഇതെന്നാണ് നാട്ടുകാരുടെ നിഗമനം.
പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്‌ക്കൊപ്പം പോവുകയായിരുന്ന മൂന്ന് വയസ്സുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി തന്നെയാണ് ഇതെന്നും നാട്ടുകാർ പറയുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കഴിഞ്ഞ ഒരുമാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ നാല് യുവതികളേയും ഒരു പെൺകുട്ടിയേയും പുലി ആക്രമിക്കുകയുണ്ടായി.