പതിനാറായിരം അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനത്തിന്റെ ജനൽ ഇളകി വീണതായി റിപ്പോർട്ട്. ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് പുറപ്പെട്ടെ അലാസ്ക എയർലൈൻസിന്റെ വിമാനത്തിന്റെ ജനൽ ആണ് യാത്രാമധ്യേ ഇളകി വീഴുന്നത്. സംഭവത്തെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കുകയാണ് ഉണ്ടായത്. 177 പേരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തെ തുടർന്ന് വെള്ളിയാഴ്ച അടിയന്തിരമായി നിലത്തിറക്കുന്നത്.
ടേക്ക്ഓഫിന് ശേഷം വിമാനത്തിന്റെ വിൻഡോ പാനൽ പൊട്ടിത്തെറിച്ചതായി യാത്രക്കാർ പറഞ്ഞു. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും പുറത്ത് വന്നു. ഇതോടെ അലാസ്ക എയർലൈൻസ് തങ്ങളുടെ എല്ലാ ബോയിംഗ് 737 മാക്‌സ് 9 വിമാനങ്ങളും തിരിച്ചുവിളിക്കുകയുണ്ടായി. പതിനാറായിരം അടി ഉയരത്തിൽ വെച്ചാണ് ക്യാബിൻ വിൻഡോ ഇളകിത്തെറിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ യാത്രക്കാരോട് അലാസ്ക എയർലൈൻസ് മാപ്പു പറഞ്ഞു.
ഓരോ വർഷവും നാലരക്കോടി ആളുകൾ യാത്ര ചെയ്യുന്ന അമേരിക്കയിലെ പ്രധാന വിമാനക്കമ്പനികളിൽ ഒന്നാണ് അലാസ്ക. വിമാനത്തിന്റെ ഒരു ഭാഗം ആകാശത്ത് ഇളകി തെറിച്ചത് ലോകത്ത് തന്നെ ഞെട്ടൽ ഉണ്ടാക്കുന്ന സംഭവമാണ്. നിലത്തിറക്കിയ വിമാനങ്ങൾ പരിശോധിച്ചു വരുകയാണ്.
അറ്റകുറ്റപ്പണികൾക്കും സുരക്ഷാ പരിശോധനകൾക്കും ശേഷം മാത്രമേ ഇനി വിമാനങ്ങൾ അലാസ്ക പറത്തൂ. സംഭവത്തിൽ വിമാന നിർമാതാക്കളും അലാസ്കയും വ്യോമയാന വിഭാഗവും പ്രത്യേകം അന്വേഷണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് യുഎസ് ഫെഡറൽ ഏവിയേഷൻ ഏജൻസിയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും പരിശോധന നടത്തി വരുന്നുണ്ട്.