ഖലിസ്ഥാൻ നേതാവ് ലഖ്ബീർ സിങ് ലാണ്ടയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് 2021ൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ കുറ്റാരോപിതനാണ് ലഖ്ബീർ. കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഇന്റർനാഷനൽ എന്ന സംഘടനയുടെ നേതാവാണ് ലഖ്ബീർ.
യുഎപിഎ പ്രകാരമാണു ലഖ്ബീർ സിങ്ങിനെ ഭീകരപട്ടിയിൽ പെടുത്തിയിട്ടുള്ളത്. 1989ൽ പഞ്ചാബിൽ ജനിച്ച ലഖ്ബീർ സിങ് 2017ലാണ് കാനഡയിലേക്ക് കടന്നത്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവായ ഹർവീന്ദർ സിങ്ങുമായി ലഖ്ബീറിന് അടുത്ത ബന്ധമുണ്ട്. .
ഇതിനു പുറമെ പഞ്ചാബിൽ ഭീകരപ്രവർത്തനങ്ങൾക്ക് ലഖ്ബീർ സിങ് സഹായം നൽകി വരുകയാണ്. പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തുന്ന സംഘത്തിന്റെ മേൽനോട്ടം ലഖ്ബീർ സിങ്ങിനാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനായി സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും എത്തിച്ചു നൽകിയെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞിട്ടുണ്ട്.