മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിൽ മോറെ പട്ടണത്തിൽ സുരക്ഷാ സേനയെ സായുധരായ തീവ്രവാദികൾ പതിയിരുന്ന് ആക്രമിച്ചു. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ ഭീകരർ ഐഇഡിയും മറ്റ് സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് സംസ്ഥാന സുരക്ഷാ സേന തിരിച്ചടി നൽകി. മോറെയിൽ നിന്ന് കീ ലൊക്കേഷൻ പോയിന്റിലേക്ക് (കെഎൽപി) നീങ്ങുമ്പോൾ പോലീസ് കമാൻഡോകളെ വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങളെ ലക്ഷ്യം വച്ച് അജ്ഞാത തോക്കുധാരികൾ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റ പോലീസുകാരൻ അസം റൈഫിൾസ് ക്യാമ്പിൽ ചികിത്സയിലാണ്. ഏജൻസി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.
മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിൽ കഴിഞ്ഞ മാസം ആദ്യം അജ്ഞാതർ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐആർബി) ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെടുകയുണ്ടായി. ഹാരോഥേലിനും കോബ്‌ഷ ഗ്രാമത്തിനും ഇടയിൽ പതിയിരുന്നായിരുന്നു ആ ആക്രമണവും. ഐആർബി ഉദ്യോഗസ്ഥരും ഡ്രൈവറും സഞ്ചരിച്ച കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു അജ്ഞാതർ. പട്ടിക വർഗ (എസ്ടി) പദവി എന്ന മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ആക്രമണത്തിന് തുടക്കാം കുറിക്കുന്നത്.