ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ശബരിമല വിമാനത്താ വളമെന്ന പേരിലാണെങ്കിലും ലക്ഷ്യമിടുന്നത് മധ്യ തിരുവിതാംകൂറിലെ യാത്രക്കാരെയാണ്. ഒട്ടനവധി പ്രവാസികള്‍ ഉള്ള മേഖലയാണിത്. കൊച്ചിയിലും തിരുവനന്തപുരത്തും എത്തുന്നതിനേക്കാള്‍ എരുമേലിയില്‍ വിമാനത്താവളം ഉയര്‍ന്നാല്‍ ഗുണപരമാകും.
ശബരിമല ഭക്തര്‍ വിമാനത്താവളം യാത്രയ്ക്ക് ഉപയോഗിക്കാന്‍ സാധ്യത കുറവാണ്. അവര്‍ക്ക് 50 ഓളം കിലോമീറ്ററുകള്‍ വീണ്ടും സഞ്ചരിച്ചാല്‍ മാത്രമേ പമ്പയില്‍ എത്താന്‍ കഴിയൂ. മലകയറി വേണം സന്നിധാനത്ത് എത്താന്‍. പക്ഷെ വിഐപികള്‍ ഈ സാധ്യത ഉപയോഗിച്ചേക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.
എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് വിമാനത്താവള റണ്‍വേ നിർമ്മിക്കാനാണ് പദ്ധതി. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും. വിമാനത്താവള ത്തിനായി എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
നേരത്തെ ലഭിച്ച വിദഗ്ധ സമിതി ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഉത്തരവ് ഇറക്കിയത്. ഹാരിസൺ മലയാളം കമ്പനി, ബിലീവേഴ്സ് ചർച്ചിന് വിറ്റ ചെറുവളളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമ്മിക്കുക. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ സാമൂഹ്യ നീതി ഉറപ്പാക്കും വിധം പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമാണെന്നും വ്യക്തമാക്കിയിട്ടുള്ളതാവുന്നു.
പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന നടപടികളുടെ ഭാഗമായി ആദ്യം ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സര്‍വേ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു. ഇതിന്റെ രണ്ടാം ഘട്ടമായിട്ടാണ് ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനം നടത്തുന്നത്. ചെറുവള്ളി എസ്റ്റേറ്റിനും പുറമേ സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന 307 ഏക്കര്‍ സ്വകാര്യ ഭൂമിയിലെ വീടുകളുടെയും സ്ഥലം ഉടമകളുടെയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
വിമാനത്താവളത്തിനായി 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരികാണാന് സർക്കാർ തീരുമാനം. അതേസമയം ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സർക്കാർ തന്നെ സിവിൽ കേസ് നൽകിയിട്ടുളളതിനാൽ ബിലീവേഴ്സ് ചർച്ചിന് പണം നൽകില്ല. കേസ് തീരുന്ന മുറയ്ക്ക് കോടതിയിൽ പണം കെട്ടിവെക്കും. വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കും ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉണ്ടാവുക.