തേഞ്ഞിപ്പാലം . കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ഉദ്ഘാടകനായ സെമിനാറിൽ പങ്കെടുക്കാതെ ഒഴിഞ്ഞു മാറി വൈസ് ചാൻസലർ. കീഴ് വഴക്കം ലംഘിച്ച് വൈസ് ചാൻസലർ പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധം. വിസിയുടെ അഭാവത്തിൽ പരിപാടിക്ക് അധ്യക്ഷത വഹിച്ച സ്വാമി ചിദാനന്ദപുരിയാണ് ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചത്.
ക്യാംപസിൽ നടന്ന സനാതന ധർമ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സെമിനാറിലാണ് കാലിക്കറ്റ് സർവകലാശാല വിസി എം.കെ.ജയരാജ് അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്. എന്നാൽ ജയരാജ് ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞു പിന്മാറിയതിനാലാണ് ചിദാനന്ദപുരി അധ്യക്ഷത വഹിക്കുന്നത്.
ഗവർണർ പരിപാടിയിൽ പങ്കെടുക്കുമ്പോൾ കീഴ്‌വഴക്കം പ്രകാരം വൈസ് ചാൻസലർ അധ്യക്ഷത വഹിക്കേണ്ടതാണെന്നും എന്നാൽ എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതെന്ന് അറിയില്ലെന്നും ചിദാനന്ദപുരി പറയുകയും ഉണ്ടായി. വിസി പങ്കെടുക്കുന്നില്ലെങ്കിൽ പകരം പ്രോ വൈസ് ചാൻസലറെ അയക്കേണ്ടതായിരുന്നുവെന്നും എന്നാൽ ഇവിടെ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്നും ചിദാനന്ദപുരി പറഞ്ഞു. പരിപാടിക്ക് പിറകെ ഇതേ മാധ്യമങ്ങൾ പറ്റി ഗവർണറോട് ചോദിച്ചെങ്കിലും അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.
പ്രധാനമായും ക്യാംപസിൽ നടക്കുന്ന സനാതന ധർമ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സെമിനാറിൽ പങ്കെടുക്കാനായാണ് ഗവർണർ കോഴിക്കോട്ട് എത്തുന്നത്. ഇതിന്റെ ഭാഗമായാണ് ഗവർണർ ക്യാംപസിലെ ഗസ്റ്റ് ഹൗസിൽ തങ്ങിയത്. പരിപാടി നടക്കവേ വൻ പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ സെമിനാർ ഹാളിനു പുറത്ത് ഉണ്ടായിരുന്നു. സെമിനാർ ആരംഭിക്കുന്നതിനു മുൻപും എസ്എഫ്ഐക്കാർ ക്യാംപസിൽ പ്രതിഷേധം നടത്തി.