ശബരിമലയിലെ തീർത്ഥാടക തിരക്കിൽ ഇടപ്പെട്ട് കേരളത്തോട് അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ശബരിമലയിൽ തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാ വശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം നിലവിൽ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നു കത്തിൽ ആവശ്യപ്പെടുന്നു.
വർഷത്തിൽ 15 ലക്ഷത്തോളം ഭക്തർ തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ശബരിമലക്ക് വരുന്നുണ്ട്. അവർക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തിരക്ക് വർദ്ധിച്ചെങ്കിലും വരുമാനത്തിൽ വലിയ ഇടിവുണ്ടായതായുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മണ്ഡലകാലം ആരംഭിച്ച് 28 ദിവസത്തെ ആകെ വരുമാനം കണക്കാക്കുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 കോടിയുടെ കുറവുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ഇത് ദർശനത്തിനെത്തുന്ന ഭക്തരെ മനം മടുപ്പിച്ച നടപടികൾ കൊണ്ടാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്താണ് ശബരിമല കണക്കുകൾ പുറത്തുവിട്ടത്. 134,44,90,495 രൂപയാണ് ഇതു വരെയുള്ള വരുമാനമായി ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വരവ് 154,77,97,005 രൂപയായിരുന്നു. അപ്പം വിൽപ്പനയിൽ ഇത്തവണ 8,99,05,545 ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 9,43,54,875 രൂപയായിരുന്നു. അപ്പം വിൽപ്പനയിൽ 44,41,10350 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മണിക്കൂറുകൾ വാഹനങ്ങളിലും വഴികളിലും കാത്തിരുന്ന് മനം നൊന്ത് ദർശനത്തിനെത്തുന്നവർ പ്രസാദങ്ങളായ അപ്പവും ശ്രാവണയും വാങ്ങാനും കാണിക്ക ഇടാനും വിമുഖത കാട്ടുകയാണ്.
ഇത്തവണ അരവണ വിൽപനയിൽ 61,91,32,020 രൂപ വരുമാനം ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറയുന്നു. അതേസമയം കഴിഞ്ഞവർഷം ഇത് 73,75,46,670 രൂപയായിരുന്നു. 11,84,14050 രൂപയുടെ കുറവാണ് അരവണ വില്പനയുടെ കാര്യത്തിൽ ഉണ്ടായത്. കാണിക്കയിനത്തിൽ ഈ വർഷം 41,80,66,720 രൂപ ലഭിച്ചു. കഴിഞ്ഞ വർഷം 46,45,85,520 രൂപ കിട്ടിയ സ്ഥാനത്താണിത്.