വനിതാ ജഡ്ജിയുടെ ലൈംഗികാരോപണത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ജോലിസ്ഥലത്ത് ലൈംഗികാതിക്രമം നടന്നതായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാ ജഡ്ജി കത്തെഴുതിയ സംഭവത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ തല്‍സ്ഥിതി വിവരം തേടാന്‍ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ അതുല്‍ എം കുര്‍ഹേക്കറിനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു.
വനിതാ ജഡ്ജി നല്‍കിയ എല്ലാ പരാതികളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ തേടി കുര്‍ഹേക്കര്‍ അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതി. പരാതി കൈകാര്യം ചെയ്യുന്ന ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് മുമ്പാകെയുള്ള നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടും സുപ്രീം കോടതി സെക്രട്ടേറിയറ്റ് തേടിയിരിക്കുകയാണ്.
പരാതിക്കാരി ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ വനിതാ സിവില്‍ ജഡ്ജിയാണ്. ഇവര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ഇടപെടൽ ഉണ്ടായത്. കോടതിയിലെ മുതിര്‍ന്ന ജില്ലാ ജഡ്ജി തന്നോട് വളരെ മോശമായി പെരുമാറിയെന്നും ഇത് വേദനിപ്പിച്ചെന്നും കത്തില്‍ പറയുന്നുണ്ട്. തനിക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്നും ജഡ്ജി അപേക്ഷിച്ചിരുന്നു.
‘ഒരു ജില്ലാ ജഡ്ജിയും അദ്ദേഹത്തിന്റെ കൂട്ടാളികളും എന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. രാത്രി ജില്ലാ ജഡ്ജിയെ കാണാന്‍ എന്നോട് പറഞ്ഞു,’ ജഡ്ജി ആരോപിച്ചു. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല – അവര്‍ ആരോപിച്ചു.
‘വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തുറന്ന കോടതിയില്‍ ഡയസില്‍ വെച്ച് അപമാനിക്കപ്പെട്ടുവെന്ന അപൂര്‍വ ബഹുമതി എനിക്ക് ലഭിച്ചു. ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നെ തീര്‍ത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എനിക്ക് എന്നെ ആര്‍ക്കും വേണ്ടാത്ത ഒരു ജീവിയായി തോന്നുന്നു. മറ്റുള്ളവര്‍ക്ക് ഞാന്‍ നീതി നല്‍കുമെന്ന് പ്രതീക്ഷിച്ചു. ഞാന്‍ എന്ത് നിഷ്‌കളങ്കനായിപ്പോയി!,’ ജഡ്ജി കത്തില്‍ എഴുത്തിയിരിക്കുന്നു.
‘എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് നിങ്ങള്‍ വിഷമിക്കുന്നത്?- അങ്ങനെ ഒന്നും ചോദിക്കാന്‍ പോലും ആരും ഉണ്ടായില്ല. ഹൈക്കോടതിയുടെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയിലും പരാതിപ്പെട്ടു. എന്നാല്‍ നിര്‍ദിഷ്ട അന്വേഷണം ഒരു പ്രഹസനവും വ്യാജവുമാണ്. എന്റെ ജീവിതം മാന്യമായ രീതിയില്‍ അവസാനിപ്പിക്കാന്‍ എന്നെ അനുവദിക്കൂ. എന്റെ ജീവിതം ഇങ്ങനെയായിരിക്കട്ടെ: ഡിസ്മിസ്ഡ്’, ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ജഡ്ജി എഴുതിയിരിക്കുന്നു.
‘തനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. നിര്‍ജീവമായ ഈ ശരീരം ഇനി ചുമക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. താന്‍ നിരാശയായിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് നീതി നല്‍കും? കത്തില്‍ വനിതാ ജഡ്ജി പറയുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇത്തരമൊരു കത്തെഴുതിയത്. പ്രവര്‍ത്തന മേഖലയില്‍ താന്‍ നേരിടുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്നുമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഏറെ വേദനയും നിരാശയുമുണ്ടാക്കുന്ന സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്ന സൂചനയും കത്തിൽ നൽകുന്നുണ്ട്.
2022ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിക്കും നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ നാളിതുവരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത ജഡ്ജിയുടെ കത്ത്. ജില്ലാ ജഡ്ജിയില്‍ നിന്ന് നേരിട്ട ലൈംഗികാധിക്ഷേപത്തെ കുറിച്ചും കത്തില്‍ വനിതാ ജഡ്ജി പരാമര്‍ശിച്ചിട്ടുണ്ട്.
താന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്, സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയാണ്. എന്നാല്‍ നീതിക്കുവേണ്ടി യാചിക്കേണ്ട അവസ്ഥയാണ് തനിക്കെന്നും ഡയസില്‍ പോലും മോശം പദങ്ങള്‍ കൊണ്ട് അപമാനിക്കപ്പെട്ടെന്നും കത്തില്‍ പറഞ്ഞിരിക്കുന്നു.. ലൈംഗിക പീഡനത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം വലിയ തമാശയാണെന്നും ജഡ്ജി കത്തില്‍ ആരോപിച്ചിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയില്‍ നടപടി ഉണ്ടാകാത്തതിനാല്‍ 2023 ജൂലൈയില്‍ വനിത ജഡ്ജി ഹൈക്കോടതിയുടെ ആഭ്യന്തര കമ്മിറ്റിയില്‍ പരാതി നല്‍കി നോക്കി. എന്നാല്‍ പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ പോലും ആറ് മാസമെടുത്തു. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളോടും ലൈംഗികാതിക്രമങ്ങള്‍ സഹിച്ച് ജീവിക്കാന്‍ പഠിക്കൂവെന്നും ഇത് നമ്മുടെ ജീവിതത്തിന്റെ സത്യമാണെന്നും ജഡ്ജി കത്തിൽ പറഞ്ഞിരിക്കുന്നു.