ഭർത്താവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി വൃക്ക നൽകി വീട്ടിൽ വിശ്രമിക്കുകയായിരുന്നു യുവതിയെ പീഡിപ്പിക്കാൻ ശ്രമം. അടുക്കളയിലായിരുന്ന യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ച പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ മണക്കാട്, കമലേശ്വരം സ്വദേശി സുഗുണൻ എന്ന 55 കാരനെയാണ് പൂന്തുറ പൊലീസ് പിടികൂടിയിരിക്കുന്നത്. പീഡനശ്രമം തടഞ്ഞ യുവതി നിലവിളിച്ചതോടെ അയൽക്കാർ ഓടി എത്തുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ പ്രതിയെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്. യുവതിയുടെ ഭർത്താവിൻ്റെ സുഹൃത്ത് കൂടിയാണ് സുഗുണൻ.
ഭർത്താവിന് വൃക്ക രോഗം ബാധിച്ചതിനെ തുടർന്ന് സ്വന്തം വൃക്ക നൽകിയ യുവതിയെ സുഗുണൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയിൽ നിന്നും വൃക്ക സ്വീകരിച്ച ഭർത്താവ് നിരവധി നാളുകളായി വീട്ടിൽ കിടപ്പിലാണ്. ഞായറാഴ്ച പുലർച്ചയോടെ ഭർത്താവിന് അസ്വസ്ഥതയുണ്ടായി. അപ്പോൾ സ്ഥലത്തുണ്ടായിരുന്ന മകൻ രാവിലെ 8.30 ഓടെ അയാളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഈ സമയം യുവതി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ സുഗുണൻ വീട്ടിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്.
യുവതിയുടെ ഭർത്താവും മകനും ആശുപത്രിയിൽ പോയത് മനസ്സിലാക്കിയായിരുന്നു സുഗുണന്റെ വരവ്. യുവതിയുടെ ഭർത്താവിൻ്റെ സുഹൃത്ത് കൂടിയായ സുഗുണൻ രാവിലെ തന്നെ യുവതിയുടെ വീട്ടിൽ എത്തി. അസുഖബാധിതനായ ഭർത്താവിനെ കാണാനെന്ന വ്യാജേനയായിരുന്നു എത്തുന്നത്. രോഗിയെ കാണാൻ എത്തുന്ന ഭാവേന ആപ്പിളും മറ്റു സാധനങ്ങളും വാങ്ങിയായിരുന്നു വന്നിരുന്നത്. യുവതിയുടെ ഭർത്താവും മകനും ആശുപത്രിയിൽ പോയിരിക്കുകയാണെന്ന് ചോദിച്ചു മനസ്സിലാക്കിയ സുഗുണൻ അവർ വരുന്നത് വരെ കാത്തിരിക്കാം എന്ന് പറഞ്ഞ് വീട്ടിൽ തന്നെ തങ്ങി.
ഇതിനിടെ വീട്ടിലെ ജോലികൾ തീർക്കുവാനായി അടുക്കളയിലായിരുന്നു യുവതി. വീട്ടിലും അയൽപക്കത്തും മറ്റാരുമില്ല എന്ന് മനസ്സിലാക്കിയ സുഗുണൻ അടുക്കളയിൽ എത്തി യുവതിയെ കയറിപ്പിടിച്ചു. യുവതിയെ അടുക്കളയിൽ നിന്ന് വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിക്കുകയും ഉണ്ടായി. സുഗുണൻ്റെ അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചുപോയ യുവതി നിലവിളിക്കുകയും ഇയാളെ ചവിട്ടി തള്ളിയിടുകയും ചെയ്‌ത് നിലവിളിക്കുകയായിരുന്നു. യുവതിയുടെ തിരിച്ചുള്ള ആക്രമണം പ്രതീക്ഷിക്കാത്ത സുഗുണൻ യുവതി നിലവിളിച്ചതോടെ വീട്ടിൽ നിന്നും ഇറങ്ങി ഓടി.
യുവതിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി. ഭയന്നുപോയ യുവതിയുടെ രക്ത സമ്മർദ്ദം ക്രമാതീതമായി ഉയർന്നു. ഇതിനിടെ ഭർത്താവും മകനും വീട്ടിലെത്തുകയും ഗുരുതരാവസ്ഥയിലായ യുവതിയെ പൂന്തുറയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും പ്രവേശിപ്പിക്കുകയുണ്ടായി. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. വീട്ടിൽ നിന്നും ഇറങ്ങിയോടിയ സുഗുണൻ ഒളിവിൽ പോവുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പൂന്തുറ പൊലീസ് അന്വേഷണം നടത്തുകയും രാത്രിയോടെ സുഗുണനെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.