ശബരിമല . ശബരിമലയിലെ തീർത്ഥാടക തിരക്കിനിടെ നടപന്തലിലൂടെ അപകടമാം വിധം പോലീസിന്റെ ട്രാക്ടറുകൾ ചീറിപ്പായുന്നു. സന്നിധാനവും പരിസരപ്രദേശങ്ങളും തീര്‍ത്ഥാടക തിരക്കില്‍ ആയിരിക്കെയാണ് ഭക്തര്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും ട്രാക്ടറുകള്‍ പായുന്നത്. ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാത ഉണ്ടെങ്കിലും അതിലൂടെ സഞ്ചരിക്കാതെ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി കാത്ത് നില്‍ക്കുന്ന വലിയ നടപ്പന്തലിലൂടെയാണ് പോലീസ് ട്രാക്ടറുകളുടെ സഞ്ചാരം.
നിയമം പാലിക്കേണ്ട നിയമപാലകർ സന്നിധാനത്ത് നിയമ ലംഘനം നടത്തുകയാണ്. പോലീസിന്റെ ട്രാക്ടറാണ് ഏറ്റവും കൂടുതല്‍ തവണ വലിയ നടപ്പന്തലിലൂടെ സഞ്ചരിച്ച് വരുന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് വലിയ തോതില്‍ ആയതോടെ നടപ്പന്തലിലും ബാരിക്കേഡിന് പുറത്തും തീര്‍ത്ഥാടകര്‍ വിരി വെച്ച് വിശ്വമിക്കുമ്പോഴാണിതെന്നു ഓർക്കണം. പോലീസിന്റെ ട്രാക്ടര്‍ സഞ്ചരിക്കുന്നത് വലിയ നടപ്പന്തലിലൂടെ വിരി വെച്ച് വിശ്രമിക്കുന്നവർക്കിടയിലൂടെയാണ്. തീര്‍ത്ഥാടകര്‍ മാളികപ്പുറം ക്ഷേത്രത്തിലേക്ക് പോകുന്ന വഴികൂടിയാണിത്.
നേരത്തെ തീർത്ഥാടകർക്കിടയിലൂടെ ട്രാക്ടര്‍ പോകുന്നത് അപകടത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പ്രത്യേക ട്രാക്ടര്‍ പാത തന്നെ ശബരിമലയില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഈ പാത ഉപയോഗിക്കാതെ നടപ്പന്തലിന് ഉള്ളിലൂടെയാണ് തലങ്ങും വിലങ്ങും ട്രാക്ടറുകള്‍ ഇപ്പോൾ ഓടുന്നത്. സന്നിധാനത്ത് ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടാകുമ്പോള്‍ അവരെ നടപ്പന്തലിലൂടെയാണ് സന്നിധാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാറുള്ളത്. പലപ്പോഴും ഈ സമയത്ത് ട്രാക്ടറുകള്‍ വരുന്നത് രോഗികളേ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനും തടസമാവുകയാണ്.