കൽപ്പറ്റ . വയനാട് ജില്ലയിലെ മുട്ടിലിൽ ചട്ടങ്ങൾ ലംഘിച്ച് നടന്ന വിവാദമായ മരംമുറി കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 2020-21 വർഷത്തിലാണ് മരം മുറി നടക്കുന്നത്. രണ്ടുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ്കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാദ്യമായി മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം ചേർത്ത് തയ്യാറാക്കിയ 84,600 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. അഗസ്റ്റിന്റെ സഹോദരങ്ങളടക്കം 12 പേരാണ് കുറ്റപത്രത്തിലെ പ്രതികൾ. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. മുട്ടിൽ സൗത്ത് വില്ലേജ് മുൻ ഓഫീസർ കെ.കെ. അജി, സ്‌പെഷ്യൽ ഓഫീസർ സിന്ധു എന്നിവരുൾപ്പടെ മരംമുറി സംഘത്തെ സഹായിച്ചവരും കേസിൽ പ്രതികളാണ്. കുറ്റപത്രത്തിലെ വകുപ്പുപ്രകാരം പ്രതികൾക്ക് ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാനാണ് സാധ്യത.
കുറ്റപത്രത്തിൽ 420 സാക്ഷികളാണ് ഉള്ളത്. 2020ലെ സർക്കാർ ഉത്തരവിനെ മറയാക്കിയാണ് പ്രതികൾ മരങ്ങൾ മുറിച്ചു കടത്തുന്നത്. 574 വർഷം പഴക്കമുള്ള സംരക്ഷിത മരങ്ങൾ അടക്കമാണ് സംഘം മുറിച്ച് മാറ്റിയതെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തുക യായിരുന്നു. ഇത് കുറ്റപത്രത്തിൽ പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം,2020 ഒക്ടോബർ 24ന് വനം വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംമുറിയാണ് വിവാദമായത്. പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവിന്റെ മറവിലാണ് തേക്ക്, ഈട്ടി പോലുളള മരങ്ങള്‍ വ്യാപകമായി മുറിച്ചത്. മുട്ടിലില്‍ മാത്രം 15 കോടി രൂപയുടെ മരം മുറിച്ചതായാണ് ആക്ഷേപം. ഇതിന് ചില വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സഹായം ചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു