ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടി കൊണ്ട് പോയ സംഭവവുമായി ബന്ധപെട്ടു പോലീസ് പുറത്ത് വിട്ട വിവരങ്ങൾ മെനഞ്ഞ തിരക്കഥയാണെന്ന ആരോപണം ഉയരുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച് കൊട്ടാരക്കര കോടതിയിൽ തിങ്കളാഴ്ച അപേക്ഷ നൽകാനിരി ക്കുകയാണ്. മറ്റ് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ശ്രമം നടത്തിയതിനെ കുറിച്ചു കൂടി അന്വേഷണം നടത്തുമെന്നാണ് പോലീസ് ഇതേ പറ്റി പറയുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപെട്ടു പോലീസ് പറയുന്ന പല കാര്യങ്ങളും പൊരുത്തക്കേട് ഉള്ളവയാണ്. എ ഡി ജി അജിത് കുമാർ പറഞ്ഞ കാര്യങ്ങൾ ആവട്ടെ ഒന്ന് ഒന്നിനോട് ചേരുന്നില്ല. പോലീസ് ആദ്യം പുറത്ത് വിട്ട രേഖ ചിത്രത്തിലെ ആ നാലാമൻ ആരെന്നു പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. ആദ്യം പോലീസ് പറഞ്ഞത് ശരിയെങ്കിൽ ആ നാലാമൻ മുങ്ങുകയോ? ആ നാലാമനെ മുക്കുകയോ? ചെയ്തിരിക്കുന്നു.
കാറിൽ സ്ത്രീകളടക്കം 4 പേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരന്റെ മൊഴിയുണ്ടെന്നു പോലീസ് തന്നെയാണ് പറഞ്ഞിട്ടുള്ളത്. അപ്പോഴത്തെ അങ്കലാപ്പിലാണ് ഇങ്ങനെ പറഞ്ഞതെന്നും കേസിൽ പത്മകുമാർ, ഭാര്യ, മകൾ എന്നിവർക്കു മാത്രമാണു പങ്കെന്നും എഡിജിപി എം.ആർ.അജിത്കുമാർ ഒടുവിൽ പറഞ്ഞിരിക്കുന്നത്. ഇതെങ്ങനെ വിശ്വസിക്കാനാവും? അങ്ങനെ ഒരാൾ ഇല്ലെങ്കിൽ അയാളുടെ രേഖ ചിത്രം പോലീസ് എങ്ങനെ തയ്യാറാക്കും? ഇക്കാര്യത്തിൽ തട്ടിക്കൊണ്ടുപോകൽ ശ്രമത്തെ അവസാനം വരെ ചെറുത്ത കുട്ടിക്ക് തെറ്റു പറ്റിയിട്ടില്ല.
മൂന്നു പ്രതികൾ മാത്രമുള്ള കേസിൽ നാലു പേരുടെ രേഖ ചിത്രം പോലീസ് എങ്ങനെ പുറത്ത് വിടും.? പൊലീസ് പറയുന്നത് പ്രകാരം പത്മകുമാറും ഭാര്യ അനിതകുമാരിയും പാരിപ്പള്ളി കിഴക്കനേലയിലെ കടയിൽ സാധനം വാങ്ങാൻ പോകുമ്പോൾ കടയിൽ നിന്ന് ഫോൺ വാങ്ങിയാണു കുട്ടിയുടെ അമ്മയോട് സംസാരിക്കുന്നത്. അപ്പോൾ സ്ത്രീക്കൊപ്പമുണ്ടായിരുന്ന പുരുഷന്റേതെന്നു പറഞ്ഞു തയാറാക്കിയ രേഖ ചിത്രമാണ് പോലീസ് ആദ്യം പുറത്ത് വിടുന്നത്. ആ രേഖാചിത്രവും പത്മകുമാറുമായി ഒരു ബന്ധവുമില്ല. ഇവിടെയാണ് പോലീസിന്റെ തിരക്കഥയുടെ കെട്ട് പൊട്ടുന്നത്.
പത്മകുമാറിന്റെ കടബാധ്യതയെ പറ്റി പറഞ്ഞിരിക്കുന്നതിലും പോലീസിന്റെ വാദങ്ങളും തമ്മിൽ ഒട്ടും പൊരുത്തം ഇല്ല. പദ്മകുമാറിന് 5 കോടിയുടെ ബാധ്യത ഉണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ അയാൾക്ക് 1.1 കോടിയുടെ ബാധ്യത മാത്രമാണുള്ളതെന്ന വിവരങ്ങളാണ് ലഭ്യമാവുന്നത്. കേരള ബാങ്കിൽ 60 ലക്ഷം, ചാത്തന്നൂർ അർബൻ ബാങ്കിൽ 25 ലക്ഷം, നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ 15 ലക്ഷം, ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിൽ 10 ലക്ഷം, എന്നിങ്ങനെയാണ് ബാധ്യതകളുടെ കണക്ക്.
പോളച്ചിറയിൽ 3 ഏക്കർ വസ്തുവും, തമിഴ്നാട്ടിൽ ഭൂമിയും കൃഷിയും, അത്യാഢംബര വീട്, 2 കാറുകൾ എന്നിവയുള്ള ഒരു ബുസിനസ്സുകാരൻ 10 ലക്ഷം രൂപക്ക് വേണ്ടി ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നു പറയുന്ന തിരക്കഥ ഉപ്പു കൂട്ടി ചോറ് തിന്നുന്ന ആർക്കാണ് വിശ്വസിക്കാനാവുക.? 2 കാറു വിറ്റാൽ പോലും പെട്ടെന്നുണ്ടായ ബാധ്യത പദ്മകുമാറിന് തീർക്കാമെന്നത് ആർക്കാണ് അറിയാത്തത്. മകൾക്ക് യുട്യൂബിൽനിന്ന് മാസം 3.8– 5 ലക്ഷം രൂപ വരുമാനം കിട്ടുമെന്നാണ് പൊലീസ് തന്നെ പറയുന്നത്. അത് സാരിയായിരുന്നു എങ്കിൽ ഓരോ വർഷവും അവർക്ക് കുറഞ്ഞത് 40–55 ലക്ഷം രൂപ വരുമാനം കിട്ടികൊണ്ടിരിക്കുകയായിരുന്നു. മോണിറ്റയിസെഷൻ തകരാറു ഉണ്ടായാൽ തന്നെ അത് രണ്ടു മാസങ്ങൾക്കുള്ളിൽ പരിഹരിക്കാൻ പറ്റുന്നതുമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ വെറും 10 ലക്ഷ്ത്തിനായി അവർ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകുമോ?
കുട്ടിയുടെ അമ്മയ്ക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു ഫോൺ കോൾ മാത്രമാണു വന്നതെന്നും 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും
ആണ് എഡിജിപി പറയുന്നത്. ഇതും ശരിയല്ല പുറത്ത് വന്ന ചാനൽ ദുശ്യങ്ങളിൽ തന്നെ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്കു കോൾ എത്തിയതെന്നത് വ്യക്തമാണ്. പിന്നീടാണ് 10 ലക്ഷം ആവശ്യപ്പെട്ടുള്ള ഫോൺ എത്തുന്നത്. ഇക്കാര്യത്തിൽ പോലീസ് ഒരു കോൾ മുക്കിയത് എന്ത് കൊണ്ട് ? ആർക്ക് വേണ്ടിയാണ് അത്.?
ഓപ്പറേഷനിൽ ഉടനീളവും തുടർന്നും പ്രതികൾ സെൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞു കൊണ്ടിരുന്ന പോലീസ് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ നോക്കിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പറയുന്നതെങ്ങനെ? ഫോൺ ഇല്ലാതെ ടവർ ലൊക്കേഷൻ കിട്ടുന്ന ആ നൂതന വിദ്യ എന്താണ്? കുട്ടിയെ ഉപേക്ഷിച്ച സമയത്ത് പ്രതികളുടെ ഫോൺ ആശ്രാമം മൈതാനത്തെ ടവർ പരിസത്തുണ്ടായിരുന്നുവെന്ന് എഡിജിപി പറഞ്ഞതാണ് ഏറെ അതിശയിപ്പിക്കുന്നത്.
തട്ടിക്കൊണ്ടുപോകുമ്പോൽ കുട്ടികൾക്കു നൽകിയ കുറിപ്പിൽ കുട്ടിയുടെ മുത്തച്ഛന്റെ കടയിലെ ഫോൺ നമ്പർ ചേർത്തിരുന്നുവെന്നും ആ നമ്പറിലേക്കു വിളിക്കുമെന്നുമാണ് ഉണ്ടായിരുന്നത്. എന്നാൽ, ആ നമ്പറിലേക്കു പ്രതികൾ വിളിച്ചിട്ടില്ല. പിടിവലിക്കിടെ കുറിപ്പ് കാറിൽ വീണെന്നും പ്രതികൾ അതു കത്തിച്ചുകളഞ്ഞെന്നും ആണ് പൊലീസ് വാദം. പിന്നെ കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പർ പ്രതികൾക്കു കിട്ടിയതെങ്ങനെ? ഈ വിഷയത്തിൽ കുട്ടിയോട് ചോദിച്ചു വാങ്ങിയെന്നതിലേക്കും പോലീസ് പിന്നീട് മാറി മറിഞ്ഞു.
കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതിൽ പിന്നെ അനിതകുമാരിയും പത്മകുമാറും ഓട്ടോറിക്ഷയിൽ കൊല്ലം നഗരത്തിൽ തന്നെയുള്ള ബിഷപ് ജെറോം നഗറിൽ എത്തിയെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തിൽ മഞ്ഞ ചുരിദാർ ധരിച്ച ഒരു സ്ത്രീ ആശ്രാമം മൈതാനത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറിയെന്ന് ഇതുവരെ ഒരു ഓട്ടോ ഡ്രൈവറും കണ്ടിട്ടും കേട്ടിട്ടും ഇല്ല. നഴ്സിങ് പ്രവേശന വിഷയവും 5 ലക്ഷം രൂപയും ഇപ്പോൾ കേസിൽ ഇല്ല. പൊലീസ് ടാർഗറ്റ് ചെയ്യുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞ ശേഷമാണ് ഇതൊക്കെ മാറി മറയുന്നത്. പോലീസിന്റെ മലക്കം മറിച്ചിലുകളും, തിരക്കഥയുമൊക്കെ ഈ കേസിനു പിന്നിൽ ദുരൂഹത നിറക്കുകയാണ്. എന്തൊക്കെ ആയാലും എത്ര കുറ്റവാളികൾ ശിക്ഷിക്കപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നു മാത്രം ഓർമ്മപ്പെടുത്താം.