തിരുവനന്തപുരം . നവ കേരള യാത്രയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും അരങ്ങു തകർക്കുമ്പോൾ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കാനും നിത്യച്ചെലവിനും പണമില്ലാത്ത അവസ്ഥയിൽ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി പിണറായി സർക്കാർ. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കാന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി കൊണ്ടാണ് നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്.
16,000 കോടി കരാറുകാര്‍ക്ക് കുടിശ്ശിക നല്കാത്തതിനാല്‍ സംസ്ഥാനത്തെ കരാറു പണികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. 5.20 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും 5.30 ലക്ഷം പെന്‍ഷന്‍കാരുമാണ് സംസ്ഥാനത്ത് ഉള്ളത്. ഇവർക്ക് ഒരു മാസം ശമ്പളവും പെന്‍ഷനും നല്കാന്‍ 6700 കോടിയോളം രൂപയാണ് വേണ്ടത്. ആദ്യ പ്രവൃത്തി ദിവസം സെക്രട്ടേറിയറ്റിലെയും കോടതിയിലെയും ജീവനക്കാര്‍ക്കും രണ്ടാം ദിവസം ആരോഗ്യവിഭാഗത്തിലെയും പോലീസിലെയും മൂന്നാം ദിവസം അധ്യാപക വിഭാഗത്തിനും മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്കും ശമ്പളം നൽകാറാണ് ഉള്ളത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസത്തിന്റെ ആദ്യത്തെ പ്രവൃത്തി ദിവസങ്ങളില്‍ മൂന്നു ദിവസങ്ങളിലായാണ് ശമ്പളം നല്കുന്നത്. മൂന്നാം ദിവസത്തില്‍ കോളജ് ജീവനക്കാര്‍ക്കും അധ്യാപക വിഭാഗത്തിനും നല്കാന്‍ വലിയൊരു തുകയാണ് വേണ്ടത്. ഇതിനെല്ലാം ശേഷമാണ് പെന്‍ഷന്‍ നൽകുക.
കേന്ദ്ര സര്‍ക്കാരിന് യഥാസമയം കണക്കുകള്‍ നല്കാത്തതിനാല്‍ കോളജ് അധ്യാപകരുടെ ശമ്പളം ഇപ്പോൾ നൽകുന്നില്ല. അതിനാല്‍ ആ തുകയും ശമ്പളത്തിനായി ഖജനാവില്‍ നിന്നും ആണ് എടുക്കേണ്ടി വരുന്നത്. നവകേരളസദസ് നടക്കുന്നതിനിടെ ശമ്പളം നല്കാനാവാത്ത പ്രതിസന്ധിയിലാണ് സർക്കാർ. എന്തെന്നാൽ ശമ്പളം കൊടുക്കാതി രുന്നാൽ അത് വലിയ പ്രതിഷേധത്തിനിടയാക്കുമെന്നും സർക്കാർ ഭയക്കുന്നു. റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന ഓവര്‍ ഡ്രാഫ്റ്റ് നിത്യച്ചെലവുകള്‍ക്കേ ഉണ്ടാവൂ.
ക്രിസ്മസിന് ശമ്പളം അഡ്വാന്‍സായി നല്കേണ്ടതാണ്. മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷനും നൽകാനുണ്ട്. സ്‌കൂള്‍ ഉച്ചഭക്ഷണം, സിവില്‍ സപ്ലൈസ് എന്നിവയ്‌ക്കും അടിയന്തരമായി തുക നൽകുകയും വേണം. ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയാലും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കഴിയില്ല. കേന്ദ്രത്തില്‍ നിന്നും അര്‍ധ വാര്‍ഷിക കണക്കിലുള്ള തുക ഇതിനകം തന്നെ വാങ്ങിക്കഴിഞ്ഞു. 2024 ജനുവരി, ഫെബ്രുവരിയിലേ ഇനി കേന്ദ്രം പണം അനുവദിക്കൂ.
ഒക്ടോബര്‍ 15 വരെയുള്ള ബില്ലുകൾ പരിധിയില്ലാതെ മാറി നൽകാനാണ് ട്രഷറിക്ക് നിര്‍ദേശം നൽകിയിട്ടുള്ളത്. ആറു മാസത്തിനു മുൻപും ഇത്തരം ഒരു നിർദേശം വന്നിരുന്നു. എന്നാല്‍ അനുമതി നല്കിയതല്ലാതെ പണം മാത്രം നൽകിയില്ല.. ഒരു ലക്ഷം വരെയുള്ള തുക അപ്പപ്പോള്‍ നല്കും. അതിനു മുകളിലേക്കുള്ള ബില്ലുകളെങ്കില്‍ ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനത്തിലൂടെ നല്കും. ഈ തുക നല്കുന്നതിനും ധനവകുപ്പിന്റെ അനുമതി വേണമെന്നതാണ് ശ്രദ്ധേയം. കരാറുകാര്‍ക്ക് നല്കേണ്ടത് 16,000 കോടി രൂപയാണ്.