കോഴിക്കോട് . ചരിത്രത്തിൽ ആദ്യമായി കാലിക്കറ്റ് സർവ്വകലാശാല സെനറ്റിൽ ബിജെപി പ്രാതിനിധ്യം. കാലിക്കറ്റ് സർവ്വകലാശാല യിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നോമിനേറ്റ് ചെയ്ത 18 പേരെ അംഗീകരിച്ച് വൈസ് ചാൻസലറുടെ വിജ്ഞാപനം പുറത്ത് വന്നു. ഒന്‍പത് ബിജെപി പ്രതിനിധികളാണ് പട്ടികയിൽ ഉള്ളത്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സെനറ്റിൽ ബിജെപിക്ക് പ്രാതിനിധ്യം ഉണ്ടാവുന്നത്.
ചാൻസലർ കൂടിയായ ഗവർണറുടെ സെക്രട്ടറി കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് 18 പേരുടെ ലിസ്റ്റ് അയക്കുന്നത് നവംബർ 20 നാണ്. വി.സി നൽകിയ പട്ടിക പൂർണ്ണമായി വെട്ടി ഒഴിവാക്കിയായിരുന്നു ഗവർണർ അംഗങ്ങളെ ശുപാർശ ചെയ്തിരുന്നത്. ഇതിൽ ഒന്‍പത് പേർ ബിജെപി പ്രതിനിധികളായിരുന്നു. സാധാരണ ഗതിയിൽ ഗവർണറുടെ ലിസ്റ്റ് കിട്ടിയാൽ അടുത്ത ദിവസം തന്നെ അത് അംഗീകരിച്ച് വിജ്ഞാപനമിറക്കാറാണ് പതിവ്. എന്നാൽ ഒന്‍പത് ദിവസത്തിനു ശേഷമാണ് കാലിക്കറ്റ് വൈസ് ചാൻസലർ വിജ്ഞാപനമിറക്കിയിട്ടുള്ളത്.
വൈസ് ചാൻസലറുടെ ലിസ്റ്റിലുണ്ടായിരുന്ന ചിലർ ഇതിനിനിടെ ഹൈക്കോടതിയെ സമീപിക്കുകയും ഉണ്ടായി. സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവർണർ സ്വജനപക്ഷപാതം കാണിച്ചു എന്ന് ഇടത് അനുകൂല സിൻഡിക്കറ്റ് അംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ നല്‍കിയ പട്ടിക യൂനിവേഴ്സിറ്റി അംഗീകരിച്ചിരിക്കുന്നത്. അധ്യാപകർ, കലാ പ്രവർത്തകർ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, നിയമജ്ഞർ, വ്യാപാരികൾ, വ്യവസായികൾ, സ്പോർട്സ് താരങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികളെയാണ് സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്.