സാമ്പത്തിക കുറ്റങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുക്കുന്നവർക്ക് കൈവിലങ്ങ് അണിയിക്കരുതെന്നും ബലാൽസംഗം, കൊലപാതകം തുടങ്ങി മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെപ്പോലെ കാണരുതെന്നും പാർലമെന്ററി പാനലിന്റെ ശുപാർശ. ബിജെപി എംപി ബ്രിജിലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ ശുപാർശ മുന്നോട്ടു വെച്ചിരിക്കുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ മാറ്റങ്ങൾ വേണമെന്നും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.
ഗുരുതരമായ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന വ്യക്തികൾ രക്ഷപ്പെടുന്നത് തടയുന്നതിനും, അറസ്റ്റിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് വിലങ്ങ് അണിയിക്കുന്നത് എന്ന കാര്യവും പാർലമെന്ററി പാനൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘സാമ്പത്തിക കുറ്റകൃത്യങ്ങൾ’ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് സമിതിയുടെ നിലപാട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്ന ഗണത്തിൽ നിസാരമായതു മുതൽ മുതൽ ഗുരുതരമായതു വരെയുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാവും. അതിനാൽ, ഈ വിഭാഗത്തിൽ പെടുന്ന എല്ലാ കേസുകളിലും കൈവിലങ്ങ് വേണ്ടതില്ല എന്നും പാനൽ പറഞ്ഞു. ‘സാമ്പത്തിക കുറ്റകൃത്യങ്ങൾ’ എന്ന വാക്ക് ഒഴിവാക്കാൻ ക്ലോസ് 43 (3) ഉചിതമായി ഭേദഗതി ചെയ്യാമെന്നും കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നു.
ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം തുടങ്ങിയ ബില്ലുകൾക്കൊപ്പം ഓഗസ്റ്റ് 11 നാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്. മൂന്നു നിയമങ്ങളും യഥാക്രമം 1898-ലെ ക്രിമിനൽ നടപടി നിയമം, 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമം, 1872-ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് ബദലാക്കുക എന്ന ഉദ്ദേശത്തോടെയാണ് കൊണ്ടു വരുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ക്ലോസ് 43 (3) അനുസരിച്ച്, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ള കുറ്റവാളിയെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് ഉദ്യോഗസ്ഥന് കൈവിലങ്ങ് ഉപയോഗിക്കാവുന്നതാണ്.
സംഘടിത കുറ്റകൃത്യം, തീവ്രവാദ പ്രവർത്തനം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യം, ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃതമായി കൈവശം വയ്ക്കൽ, കൊലപാതകം, ബലാത്സംഗം, ആസിഡ് ആക്രമണം, കള്ളനോട്ടുകൾ കൈവശം വെയ്ക്കൽ, മനുഷ്യക്കടത്ത്, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ, ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ എന്നിവയെല്ലാം ഇതിൽ പെടും.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ക്ലോസ് 43 (3) ന്റെ വ്യാഖ്യാനത്തിൽ കൂടുതൽ വ്യക്തത നൽകുന്നതിന് അനുയോജ്യമായ ഒരു ഭേദഗതി കൊണ്ടു വരേണ്ടതുണ്ടെന്നും പാർലമെന്റരി കമ്മിറ്റി ശുപാർശ ചെയ്യുന്നു. പാർലമെന്ററി സമിതിയുടെ റിപ്പോർട്ടുകൾ വെള്ളിയാഴ്ചയാണ് രാജ്യസഭയുടെ മുൻപാകെ സമർപ്പിക്കുന്നത്.