കോഴിക്കോട് . മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിക്കപ്പെട്ട കേസിൽ സുരേഷ്ഗോപി ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ബി ജെ പി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പദയാത്രയായെത്തി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. രാവിലെ 9.30 ന് ഇംഗ്ലീഷ് പള്ളി പരിസരത്ത് നിന്ന് പദയാത്ര ആരംഭിക്കും. കള്ളക്കേസിൽ കുടുക്കി സുരേഷ് ഗോപിയുടെയും ബി ജെ പിയുടെയും വാ അടപ്പിക്കാനുള്ള രാഷ്ട്രീയ ദുഷ്ട ലാക്കോടെ ഉള്ള നീക്കത്തോടെ സുരേഷ് ഗോപിയുടെ രാഷ്ട്രീയ റേറ്റിംഗ് ആണ് മുകളിലേക്ക് കുതിച്ചിരിക്കുന്നത്.
സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് പ്രകടനത്തിൽ അണിനിരക്കാനായി ഇംഗ്ലീഷ് പള്ളി പരിസരത്ത് രാവിലെ മുതൽ എത്തി കൊണ്ടിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം. ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ സ്റ്റേഷനിലേക്ക് അനുഗമിക്കുന്നുണ്ട്. രാവിലെ ഒമ്പത് മണിക്കാണ് സുരേഷ് ഗോപി പദയാത്രയായി നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പോവുന്നത്. സുരേഷ് ഗോപി എന്ന ജന സമ്മതനായ നേതാവിന്റെ മാസ്സ് എൻട്രിയായിരിക്കും ഇത് വഴി ഉണ്ടാവുക.
കോഴിക്കോട് വെച്ച് ഒക്ടോബർ 27ന് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തി ലാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ചുമലിൽ തട്ടി കൊണ്ട് മറുപടി മറുപടി പറയുകയായിരുന്നു. സംഭവത്തിൽ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ തുടർന്ന് രംഗത്തെത്തി. സത്യത്തിൽ ഇത് രാഷ്ട്രീയ ആയുധമാക്കി സുരേഷ് ഗോപിക്കെതിരെ വാളോങ്ങാനാണ് സി പി എം ശ്രമിച്ചത്. ആദ്യം പരാതി നൽകാൻ വിസമ്മതിച്ച മാധ്യമ പ്രവർത്തകയെ കൊണ്ട് പരാതി നൽകുന്നതാണ് കേരളം കണ്ടത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് തുടർന്ന് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയാണ് ഉണ്ടായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുന്ന നടപടിയാണ് ഇതിനിടയിൽ ഉണ്ടായത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തകയിൽ നിന്ന് എഴുതി വാങ്ങിയ പരാതിയിൽ ആരോപിക്കുന്നത്. തുടർന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനു നടക്കാവ് പൊലീസ് കേസെടുത്തു.