കാനറാ ബാങ്കിൻ്റെ ജപ്തി ഭീഷണിയിൽ നെയ്യാറ്റിൻകര മാരായമുട്ടം മഞ്ചവിളാകത്ത് മലയിക്കട വൈഷ്ണവി ഭവനിൽ ലേഖയും എം ബി ബി എസ് എൻട്രൻസ് പരീക്ഷാ ഫലം കാത്തിരുന്ന മകൾ വൈഷ്ണവിയും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് പ്രതികളാക്കിയ ഭർത്താവടക്കമുള്ള പ്രതികളോട് ഹാജരാക്കാൻ കോടതി ഉത്തരവ്. നെയ്യാറ്റിൻകര സബ്ബ് ജഡ്ജിയും അസി. സെഷൻസ് ജഡ്ജിയുമായ എസ്.ആർ.പാർവതിയുടേതാണ് ഈ ഉത്തരവ്.
പ്രതികളെ നവംബർ 18 ന് ഹാജരാക്കാൻ മാരായമുട്ടം സർക്കിൾ ഇൻസ്പെക്ടറോട് കോടതി നിർദേശിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര മാരായമുട്ടം മഞ്ചവിളാകത്ത് മലയിക്കട വൈഷ്ണവി ഭവനിൽ ലേഖ (43) വിദ്യാർത്ഥിനിയായ മകൾ വൈഷ്ണവി (19) എന്നിവർ വീട്ടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരണമടഞ്ഞകേസാണിത്.
ലേഖയുടെ ഭർത്താവ് ചന്ദ്രൻ , ചന്ദ്രൻ്റെ മാതൃ സഹോദരി ശാന്ത, ശാന്തയുടെ ഭർത്താവ് കാശിനാഥൻ , ചന്ദ്രൻ്റെ മാതാവ് കൃഷ്ണമ്മ എന്നിവരെ ഒന്നു മുതൽ നാലു വരെ പ്രതി ചേർത്താണ് വെള്ളറട സർക്കിൾ ഇൻസ്പെക്ടർ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നത്. ഭർത്താവിനെയും ഭർതൃ ബന്ധുക്കളെയും പ്രതിചേർത്ത് 2020 ലാണ് പോലീസ് കുറ്റപത്രം നൽകിയിരുന്നത്.
ലേഖയുടെ ഭർത്താവിനെയും ബന്ധുക്കളെയും മാത്രം പ്രതിചേർത്ത് സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, കൃത്യത്തിന് പ്രതികൾ പരസ്പരം സഹായികളായി തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ അമ്മയുടെയും മകളുടെയും മരണത്തിനു കാരണമായ, ആത്മഹത്യാ പ്രേരണക്ക് ആരോപണ വിധേയരായ കാനറാ ബാങ്കധികൃതരെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല. വെള്ളറട പോലീസ് സർക്കിൾ ഇൻസ്പെക്ടരുടെ കുറ്റപത്രത്തിൽ കാനറാ ബാങ്ക് അധികൃതരെ പൂർണമായും ഒഴിവാക്കി എന്ന ആക്ഷേപവും ഉയർന്നിരിക്കുകയാണ്. 2019 മെയ് 14 ചൊവ്വാഴ്ച ഉച്ചയോടെയാണ് അമ്മയും മകളും വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുന്നത്. നെയ്യാറ്റിൻകര കാനറാ ബാങ്കധികൃതരുടെ നേരിട്ടും ഫോൺ മുഖേനയുമുള്ള നിരന്തര ഭീഷണിയിൽ മനംനൊന്താണ് ഇരട്ട ആത്മഹത്യ സത്യത്തിൽ നടക്കുന്നത്.
അഞ്ചു ലക്ഷം രൂപയുടെ ഭവന നിർമ്മാണ വായ്പ കുടുംബം 2005 നവംബർ 12 നു കാനറാ ബാങ്കിൽ നിന്ന് എടുത്തിരുന്നു. ഒരു നിലയുള്ള ടെറസ് വീട് പണി മുക്കാൽ ഭാഗവും പൂർത്തിയാക്കി കുടുംബം താമസവും തുടങ്ങിയിരുന്നു. ഇതിനിടെ മുതലും പലിശയും ചേർത്ത് എട്ടു ലക്ഷം രൂപ കാനറാ ബാങ്കിലടക്കുകയും ഉണ്ടായി. എന്നാൽ തുടർന്ന് 6,41,546 രൂപയുടെ കുടിശ്ശികയുണ്ടെന്നുള്ള കള്ളക്കണക്ക് നിരത്തി ബാങ്ക് കുടുംബത്തെ വിരട്ടുകയായിരുന്നു. തുക മൊത്തമായി ഉടൻ അടച്ചില്ലേങ്കിൽ കുടുംബത്തെ വീട്ടിൽ നിന്നിറക്കി വിട്ട് വീടു പൂട്ടി സീൽ ചെയ്ത് വീടും സ്ഥലവും ലേലത്തിൽ വിറ്റ് തുക ഈടാക്കുമെന്ന് ബാങ്ക് ഭീഷണിയും മുഴക്കി.
ഇതുവരെ തിരിച്ചടച്ച വായ്പാ ഗഡുക്കളുടെ ബാലൻസ് സ്റ്റേറ്റ്മെൻറ് ഓഫ് അക്കൗണ്ട്സ് ആവശ്യപ്പെട്ട് പല തവണ ബാങ്കിനെ കുടുംബം സമീപിച്ചെങ്കിലും അത് നൽകാൻ ബാങ്ക് കൂട്ടാക്കിയിരുന്നില്ല. പല ഒഴിവു കഴിവുകൾ പറഞ്ഞ് ലേഖയെ ബാങ്ക് ഓരോതവണയും തിരിച്ചയക്കുകയാണ് ഉണ്ടായത്. ബാക്കി ഉണ്ടെന്നു പറയുന്ന തുക തവണയായി അടക്കാമെന്ന് പറഞ്ഞു അപേക്ഷ നൽകിയിട്ടും ബാങ്കധികൃതർ അതൊന്നും ചെവിക്കൊള്ളാൻ കൂട്ടാക്കിയില്ല. 14 ന് ഉച്ചയ്ക്ക് ഒരു മണിക്കകം ബാങ്കാവശ്യപ്പെട്ട 6.41 ലക്ഷം രൂപ മൊത്തമായി അടച്ചില്ലേങ്കിൽ 3 മണിക്ക് വീടും സ്ഥലവും ജപ്തി ചെയ്ത് കുടുംബത്തെ വീട്ടിൽ നിന്നറക്കി വിട്ട് കുടുംബത്തെ പെരുവഴിയിലാക്കുമെന്നു ബാങ്കധികൃതർ ഭീക്ഷണിപ്പെടു ത്തുകയായിരുന്നു.
ഈ സാഹചര്യത്തെ തുടർന്നാണ് കിടപ്പാടം നഷ്ടപ്പെട്ടാൽ പ്രായപൂർത്തിയായ മകളെയും കൊണ്ട് എവിടെ പോകുമെന്ന് ചിന്തിച്ച് ജപ്തി ഭീഷണിയിൽ മനം നൊന്ത് അമ്മയും മകളും തീകൊളുത്തി മരണത്തിന് കീഴടങ്ങുന്നത്. ബാങ്കിൻ്റെ മനസ്സാക്ഷി മരവിപ്പിക്കുന്ന മാനസിക പീഡനമാണ് അമ്മയേയും മെഡിക്കൽ എൻട്രൻസ് എഴുതി ഉന്നത പഠനം കാത്തിരുന്ന 19 കാരിയായ മകളെയും മരണത്തിലേക്ക് തള്ളിവിടുന്നത്.
ലോൺ റീസ് ട്രക്ചറും, റീഫേസും തവണയും അനുവദിക്കാതെ കള്ളക്കണക്ക് പറഞ്ഞു അമിത തുക പലിശയായി ആവശ്യപ്പെട്ട് ദയാദാക്ഷിണ്യം ഇല്ലാതെ പെരുമാറി കുടുംബത്തെ പല തവണ ഭീഷണിപ്പെടുത്തിയ ബാങ്കധികൃതരോട് തങ്ങളുടെ ജഡമേ ഇവിടുന്ന് കൊണ്ടുപോകാനാവൂയെന്ന് ലേഖ എന്ന വീട്ടമ്മ പറഞ്ഞിരുന്നതാണ്.
ഇക്കാര്യത്തിൽ നീതി തേടി ലേഖയും ഭർത്താവ് ചന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിരുന്നതുമാണ്. എന്നാൽ ഹൈക്കോടതിയിൽ നിന്ന് നോട്ടീസ് കിട്ടിയ ബാങ്കധികൃതർ തുടർന്നും അവരെ ഭീക്ഷണിപ്പെടുത്തുകയാണ് ഉണ്ടായത്. കോടതിയിൽ പോയതെന്തിനെന്ന് ചോദിച്ചായിരുന്നു അപ്പോഴുണ്ടായ ഭീക്ഷണി. ഹൈക്കോടതിയിൽ കേസ് പരിഗണിക്കുമ്പോഴും കുടുംബത്തെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു.
ബാങ്കിന്റെ ക്രൂരതക്കെതിരെ ജനരോഷം ഉണ്ടായ പിറകെ അറസ്റ്റ് ഭയന്ന് ബാങ്കധികൃതർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി പോലും നൽകിയിരുന്നതാണ്. എന്നാൽ ഉന്നത ഇടപെടലുകളെ തുടർന്ന് സംസ്ഥാന സർക്കാരും അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സർക്കിൾ ഇൻസ്പെക്ടറും ബാങ്കിനനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് ഉണ്ടായത്. ബാങ്കധികൃതരെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് നിലപാട് കോടതിയിൽ അറിയിച്ച പിറകെ, പ്രതിപ്പട്ടിക ആകെ മാറ്റി മറിക്കപ്പെട്ടു. ബാങ്കധികൃതരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി പകരം മരണപ്പെട്ട ലേഖയുടെ ഭർത്താവിനെയും ഭർതൃ ബന്ധുക്കളെയും മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്ന നടപടിയാണ് പിന്നീട് ഉണ്ടാവുന്നത്.
ബാങ്കധികൃതരെ കേസിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷിക്കാൻ കടബാധ്യതയെച്ചൊല്ലിയുള്ള കുടുംബ വഴക്കിൽ അമ്മയും മകളും ജീവിതത്തിൽ നിരാശ തോന്നി കൂട്ട ആത്മഹത്യ ചെയ്തതായി കേസ് ഡയറിയിൽ എഴുതി വെള്ളറട പോലീസ് ഭർത്താവിൻ്റെയും ഭർതൃബന്ധുക്കളെയും പേരിൽ മാത്രം പഴിചാരി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു പിന്നെ. ഇതാണ് പോലീസ്, വെള്ളറടയിലെ പോലീസ് ഭരണം.