യുക്രൈനുമായി യുദ്ധത്തിൽ ഏർപ്പെട്ടതിന് ശേഷം റഷ്യയുടെ ഏറ്റവും വലിയ പങ്കാളികളിൽ ഒന്ന് ഇന്ത്യയാണ്. യൂറോപ്യൻ രാജ്യങ്ങൾ റഷ്യയ്ക്ക് എതിരെ നിന്ന് പണിവാങ്ങിയപ്പോൾ റഷ്യയിൽ നിന്നു കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ വിപണിയെ ചലിപ്പിച്ചു. അടുത്തകാലത്തായി ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ ഊഷമളമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ രംഗത്തുവന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശസ്നേഹി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ആശയം വളരെ ശ്രദ്ധേയമാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വളരെയധികം പുരോഗമിച്ചുവെന്നും പുടിൻ പറഞ്ഞു. മോസ്കോയിലെ വാൽഡൈ ഡിസ്കഷൻ ക്ലബ്ബിന്റെ 19-ാം വാർഷിക യോഗത്തിൽ സംസാരിക്കവെയാണ് മോദിയെ പുകഴ്ത്തി പുടിൻ പ്രസംഗിച്ചത്.
‘പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സമീപ വർഷങ്ങളിൽ ഇന്ത്യയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം യഥാർത്ഥ ദേശസ്നേഹിയാണ്. ഇന്ത്യ വികസനത്തിന്റെ കാര്യത്തിൽ വളരെയധികം പുരോഗമിച്ചു. മഹത്തായ ഒരു ഭാവി ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യം ആധുനിക ഇന്ത്യയായി മാറിയത് വികസന പാതയിലൂടെ സഞ്ചരിച്ചുകൊണ്ടാണ്. 150 കോടിയോളം വരുന്ന ഇന്ത്യയുടെ ജനസംഖ്യയും പ്രത്യക്ഷമായ വികസനങ്ങളുടെ ഫലവും എല്ലാവരുടെയും ആദരവ് രാജ്യത്തിനു നേടിക്കൊടുക്കുന്നു,’ പുടിൻ പറഞ്ഞു.
‘പതിറ്റാണ്ടുകളായി ഇന്ത്യയും റഷ്യയും സഖ്യകക്ഷികളാണ്. ഇന്ത്യയുമായി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇരു രാജ്യങ്ങളും എല്ലായ്പ്പോഴും പരസ്പരം പിന്തുണച്ചിട്ടുണ്ട്. ഭാവിയിലും അത് അങ്ങനെ തന്നെ തുടരും. ഡൽഹിയും മോസ്കോയും തമ്മിലുള്ള സാമ്പത്തിക സഹകരണവും വളരുകയാണ്. ഇന്ത്യൻ കാർഷിക മേഖലയ്ക്ക് നിർണായകമായ വളം വിതരണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി മോദി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണം ചെയ്യുന്ന വളത്തിന്റെ അളവ് 7.6 മടങ്ങ് ആയി വർധിപ്പിക്കുകയും ചെയ്തു’ പുട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കൃഷിയുമായി ബന്ധപ്പെട്ട വ്യാപാരം ഇരട്ടിയാക്കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം ലോകത്തിന്റെ മേധാവിത്വം കൈയടക്കുന്നതിന് പാശ്ചാത്യരാജ്യങ്ങൾ ചെയ്യുന്നത് വൃത്തികെട്ട കളികളാണെന്ന് പുടിൻ വിമർശിച്ചു. വ്യാപാരസംബന്ധമായ താത്പര്യങ്ങൾ മാത്രമാണ് അവർക്കുള്ളത്. സമീപഭാവിയിൽ പുതിയ ശക്തികൾ ഉയർന്നുവരുമെന്നും അദ്ദേഹം താക്കീതുനൽകി.