ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം മുഖം മിനുക്കാൻ വേണ്ടി നടത്തിയ അഭിമുഖം പക്ഷേ, പിണറായി ക്ഷോഭം കൊണ്ടാണ് സൈബറിടത്തിൽ ശ്രദ്ധ നേടിയത്. റിപ്പോർട്ടർ ടി വി ചീഫ് എഡിറ്റർ നികേഷ്‌കുമാറിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു. നിലപാടുകളിൽ സ്വയംവിമർശനം വേണോ എന്ന ചോദ്യമാണ് പിണറായിയെ ചൊടിപ്പിച്ചത്.
മാധ്യമങ്ങൾ നിരന്തരം വിമർശിക്കുന്ന പശ്ചാത്തലത്തിൽ എന്തെങ്കിലും ആത്മവിമർശനം നടത്തണോ എന്ന ചോദ്യത്തിലാണ് പിണറായി പൊട്ടിത്തെറിച്ചത്. മാധ്യമങ്ങൾക്ക് നേരെയായിരുന്ന മുഖ്യമന്ത്രിയുടെ ക്ഷോഭം മുഴുവൻ. മാധ്യമങ്ങൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുമ്പോൾ അതിൽ ഏന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിയിട്ടുണ്ടോയെന്നാതിയുരന്നു ചോദ്യം.
നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്. അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്. മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്. നിങ്ങളെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. പിണറായി വിജയൻ എന്ന വ്യക്തിയെയാണോ ആക്രമിക്കുന്നത്. എൽഡിഎഫ് എന്ന മേഖലയെ തന്നെയല്ലെ തകർക്കാൻ ശ്രമിക്കുന്നത്. അതല്ലെ വസ്തുത. അതെന്താണ് മറന്ന് പോകുന്നതെന്ന് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് ഒരുസംഭവം ഉണ്ടായല്ലോ. ഒരു മാധ്യമം ഒരുചർച്ച നടത്തുകയാണ്. ആ ചർച്ചയിൽ രണ്ട് കൂട്ടരെ മത്സരിക്കുന്നുള്ളു. ആ രണ്ടു കൂട്ടരിൽ യുഡിഎഫും ബിജെപിയും മാത്രമേ ഉള്ളു. അവസാനം എൽഡിഎഫിന്റെ ഒരുപാവം ഇവിടെ മത്സരിക്കുന്നു എന്നൊരു വാചകവും. യഥാർത്ഥത്തിൽ അവിടെ നടക്കുന്ന മത്സരത്തിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത് എൽഡിഎഫിലെ പന്ന്യൻ രവീന്ദ്രനാണല്ലോ. അദ്ദേഹത്തെ അങ്ങ് തമസ്‌കരിക്കുകയാണ്. അത് പിണറായി വിജയനോടുള്ള വിരോധത്തിന്റെ ഭാഗമായിട്ടാണോ. ഇതാണ് സ്വീകരിക്കുന്ന രീതി. ഇത് സാധാരണ നില വിട്ടിട്ടുള്ളതാണ്. ആ നിലസ്വീകരിക്കുന്നതിന് അത്തരം ആളുകളാണ് സ്വയംവിമർശനം നടത്തേണ്ടത്. അതാണ് വിഷയമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
മാധ്യമങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉയർന്നിട്ടും ഇത്തരം കാര്യങ്ങളിൽ മാറ്റമില്ലാത്തതിനെക്കുറിച്ചും പിണറായി പ്രതികരിച്ചു. മാധ്യമ വിമർശനം ഉന്നയിച്ചാലും ഇതിനൊന്നും മാറ്റം വരില്ല. കാരണം ഇതൊരു നിലപാടല്ലെ. അതിന്റെ ഭാഗമായി ഉയർത്തിക്കൊണ്ട് വരുന്നതല്ലെ അതിനൊരു മാറ്റവുമില്ലല്ലോ. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നാൽ വിഷംകുടിച്ച് മരിക്കുമെന്ന് പറഞ്ഞവരുടെ സന്തതിപരമ്പരകളാകുമ്പോൾ ആ നിലതന്നെ തുടർന്ന് പോകണോ.
അനുഭവത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കണ്ടെ. ഇവിടെ എത്രകാലം കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കം പങ്കാളിത്തം വഹിച്ച സർക്കാരുകളു ണ്ടായി. ഈ നാടിന് പുരോഗതിയല്ലാതെ അധോഗതിയുണ്ടായിട്ടുണ്ടോ അതുകൊണ്ട്. അധോഗതിയുടെ ഘട്ടത്തിൽ നിന്നും പുരോഗതിയുടെ ഘട്ടത്തിലേയ്ക്കല്ലെ നാടിനെ നയിച്ചിട്ടുള്ളത്. അതല്ലെ നമ്മുടെ അനുഭവം- മുഖ്യമന്ത്രി പറഞ്ഞു.