മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ കേസെടുക്കുന്നത് സംബന്ധിച്ച് വിധിപറയൽ വിജിലൻസ് കോടതി മെയ് 3 ലേക്ക് വീണ്ടും മാറ്റി. കോടതി വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ ഹർജി നൽകിയ മാത്യൂ കുഴൽനാടൻ എംഎൽഎ മൂന്ന് രേഖകൾ തെളിവുകളായി കോടതിയിൽ ഹാജരാക്കി. മാസപ്പടി കേസിൽ നിലവിൽ ഇ.ഡി അന്വേഷണവും ഇതിനിടെ പുരോഗമിക്കുന്നുണ്ട്.
ശശിധരൻ കർത്തയുടെ സിഎംആർഎൽ കമ്പനിക്ക് ഭൂപരിധി ലംഘിച്ച് ഉത്തരവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിന്ട്സ് ഉൾപ്പെടെയുള്ള രേഖകളാണ് കോടതി മുമ്പാകെ മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ചിരിക്കുന്നത്. ആലപ്പുഴ തോട്ടപ്പള്ളിയിലെ തീരപ്രദേശത്ത് നടന്നത് പ്രളയാനന്തരമുള്ള മണ്ണ് നീക്കം ചെയ്യലല്ല മറിച്ച് ഖനനമാണെന്ന് കുഴൽനാടൻ കോടതിയിൽ വാദിക്കുകയുണ്ടായി. മണൽ ഖനനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുകളും കുഴൽനാടൻ കോടതിയിൽ ഹാജരാക്കി.