തിരുവനന്തപുരം . സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്. പരസ്യപ്രചാരണത്തി നുള്ള സമയം വൈകീട്ട് ആറുമണിക്ക് അവസാനിക്കും. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കേമമാക്കാൻ അരയും തലയും മുറുക്കി രാഷ്ട്രീയ പാർട്ടികൾ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് മൂന്ന് മുന്നണികളും. വനിതകളുൾപ്പെടെ പരമാവധി പ്രവർത്തകരെ എത്തിക്കാനുള്ള ശ്രമമാന് നടക്കുന്നത്. ഉച്ചയോടെ നടക്കുന്ന സ്ഥാനാർത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകർഷണമാവുക. വാദ്യമേളങ്ങളും വെടിക്കെട്ടും സമാപന നിമിഷങ്ങൾക്ക് ആവേശം പകരും. ആവേശം അതിരുകടക്കാതിരിക്കാൻ വൻതോതിൽ പൊലീസിനെ വിന്യസിക്കുന്നുണ്ട്. ഇടതു സ്ഥാനാർത്ഥികളുടെ റോഡ് ഷോ മിക്ക ജില്ലകളിലും ചൊവ്വാഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു.
ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ എല്ലാ അസംബ്ളി മണ്ഡലങ്ങളിലൂടെയും ഉച്ചയ്ക്ക് മുമ്പായി സ്ഥാനാർത്ഥികൾ ഓട്ടപ്രദക്ഷിണം ഉണ്ടാവും. അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ പ്രമുഖ നേതാക്കളുടെയും ദേശീയ നേതാക്കളുടെയും സാന്നിദ്ധ്യം ഉണ്ടാവും.
കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ കണ്ടെത്തിയാൽ നടപടി ഉണ്ടാകും. എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്‌ജയ് കൗള്‍ അറിയിച്ചു.
വോട്ടെടുപ്പ് 26 നു രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. നിശബ്‌ദ പ്രചാരണംമാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്‌താല്‍ ക്രിമിനല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ്‌പോള്‍ മുതലായവ) അനുവദിക്കില്ല.
ചട്ടം ലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അര മണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ്‌പോളുകള്‍ക്ക് നിരോധനമുള്ളത്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, ദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശനനടപടിയെടുക്കും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെയുള്ള 48 മണിക്കൂര്‍ ഡ്രൈഡേയായി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പോലീസിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും കര്‍ശന നിരീക്ഷണത്തിലായിരിക്കും. എല്ലാത്തരം വാഹനങ്ങളും പരിശോധിക്കും. മണ്ഡലത്തിനു പുറത്തുനിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നതുവരെ തുടരും. മാർച്ച് 16 നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്.