തൃശൂര്‍ . തൃശൂര്‍ പൂരം പോലീസ് കലക്കിയതും പോലീസ് നടത്തിയ അതിക്രമങ്ങളും ആസൂത്രിതമെന്ന ആക്ഷേപം ഉയരുകയാണ്. പൂരത്തിന് മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. പ്രതിസന്ധി സൃഷ്ടിച്ച് പൂരം നടത്തിപ്പ് ഏറ്റെടുക്കാനുള്ള ശ്രമമാണ് ഇടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്നതെന്നാണ് പൂരം സംഘാടകര്‍ ആരോപിക്കുന്നത്.
പൂരം പ്രദര്‍ശന നഗരിയുടെ വാടക കുത്തനെ കൂട്ടി ആവശ്യപ്പെട്ടു കൊണ്ടാണ് കൊച്ചിന്‍ ദേവസ്വം ബോർഡ് ആദ്യം പ്രതിസന്ധി ഉണ്ടാക്കുന്നത്. 40 ലക്ഷം രൂപയോളമാണ് മൈതാനത്തിന് വാടകയായി പൂരം സംഘാടകര്‍ ദേവസ്വംബോര്‍ഡിന് നൽകി വരുന്നത്. ഇത് രണ്ടുകോടിയായി വര്‍ധിപ്പിച്ച് നല്കണമെന്ന് ബോര്‍ഡ് ആവശ്യപെടുകയാണ് ഉണ്ടായത്. ഇത്രയും ഭീമമായ തുക വാടക നല്കിയാല്‍ പൂരം നടത്താനാകില്ല എന്നറിഞ്ഞിട്ടും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിടിവാശി കാണിക്കുകയാണ് ഉണ്ടായത്. പ്രദര്‍ശനം ആരംഭിക്കേണ്ട തീയതി കഴിഞ്ഞിട്ടും മൈതാനം വിട്ടുനല്കിയില്ല എന്നതും ശ്രദ്ധേയം.
പല തവണ പൂരം സംഘാടകര്‍ പരാതിപ്പെട്ടിട്ടും സര്‍ക്കാരോ ജനപ്രതിനിധികളോ ഇക്കാര്യത്തിൽ ഇടപെട്ടില്ല. ഒടുവില്‍ പൂരം നടക്കില്ലെന്നും വന്‍ പ്രതിഷേധം ഉയരുമെന്നും അറിയിച്ചതോടെ മുഖ്യമന്ത്രി ഇടപെട്ട് പഴയ വാടകയും എട്ട് ശതമാനം വര്‍ധനയും മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അപ്പോഴേക്കും പ്രദര്‍ശനം തുടങ്ങേണ്ട സമയം വൈകികഴിഞ്ഞിരുന്നു. ഈ സംഭവം പൂരം സംഘാടകര്‍ക്ക് വലിയ നഷ്ടമാണ് ഇക്കുറി ഉണ്ടാക്കിയത്. പിടിവാശികൾ കാട്ടി അധികാരത്തിന്റെ പേരിൽ പൂരം നടത്തിപ്പ് പിടിച്ചെടുക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് പിണറായി സർക്കാർ കാണുന്നത്.
പൂരത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആനയെഴുന്നള്ളിപ്പിനെ ച്ചൊല്ലിയായിരുന്നു മറ്റൊരു തർക്കം. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ 50 മീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്‍ക്കാവൂ എന്നതുള്‍പ്പെടെ അസാധ്യമായ ഒട്ടേറെ നിബന്ധനകളുമായി വനംവകുപ്പ് രംഗത്തെത്തുകയായിരുന്നു . കേരളത്തിലെ ഒരു ഉത്സവത്തിനും ആഘോഷച്ചടങ്ങിനുമില്ലാത്ത നിബന്ധനകളാണ് തൃശൂര്‍ പൂരത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. വൻ പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാരിന് ഇതില്‍ നിന്നും പിന്നീട് പിന്മാറുന്നത്.
പൂരത്തിന്റെ തലേനാൾ പോലും ആനകളുടെ പരിശോധനയുമായി ബന്ധപെട്ടു തർക്കം ഉണ്ടായി. അക്കാര്യത്തിൽ വനംവകുപ്പിനെയാണ് സർക്കാർ ഉപയോഗപ്പെടുത്തിയത്. ഏറ്റവും ഒടുവിൽ പോലീസിനേ ദുരുപയോഗപ്പെടുത്തി. പൂരപ്രേമികളെ മർദ്ദിക്കുക വരെ ഉണ്ടായി. രാത്രി പതിനൊന്ന് മണി മുതല്‍ പോലീസിന്റെ അതിക്രമം സഹികെട്ട ഭാരവാഹികള്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനേയും റവന്യൂ മന്ത്രി കെ. രാജനേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ഥാന്ത്ര പൂർവം ഒഴിഞ്ഞു മാറി. ഏഴ് മണിക്കൂറിന് ശേഷം രാവിലെ ആറിനാണ് മന്ത്രി രാജന്‍ പൂരപ്പറമ്പിലേക്ക് എത്തുന്നത്. ദേവസ്വം മന്ത്രി ആവട്ടെ ഈ വിഷയത്തിൽ ഇടപെടാൻ കൂക്കിയില്ലന്നതാണ് എടുത്ത് പറയേണ്ടത്.
പൂരം സുഗമമായി നടത്താനാകാത്ത അന്തരീക്ഷം സൃഷ്ടിച്ച് സംഘാടകരെ പ്രതിന്ധിയിലാക്കി പൂരം നടത്തിപ്പ് ഏറ്റെടുക്കാനുള്ള തന്ത്രമാണ് ഇതി പിന്നിലെന്ന് വ്യക്തമാവുകയാണ്. പൂരം പ്രദര്‍ശനത്തിന്റെ നടത്തിപ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് രണ്ട് വര്‍ഷം മുന്‍പ് അവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രദര്‍ശനത്തിലൂടെയാണ് പൂരം നടത്തിപ്പിനാവശ്യമായ ധനം ഓരോ വര്‍ഷവും കണ്ടെത്തുന്നത്. ഇത് കൈമാറിയാല്‍ സമ്പൂര്‍ണ നിയന്ത്രണവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൈകളിലേക്ക് എത്തും. സംഘാടകര്‍ പൂരം നടത്തിപ്പ് കൈമാറ്റത്തിന് വിസമ്മതിച്ച ശേഷമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പൂകാരം സംഘാടകരെ ശത്രുതാപരമായ കാണാൻ തുടങ്ങുന്നത്.