വടക്കും നാഥൻ എന്നത് എകെജി സെന്ററിലെ പ്രതിഷ്ഠ അല്ലെന്ന് മാധ്യമപ്രവർത്തക അഞ്ചു പാർവതി പ്രബീഷ്. തൃശൂർ പൂരത്തിലെ കുടമാറ്റത്തിലെ രാമനെച്ചൊല്ലിയുള്ള തർക്കങ്ങളും വിവാദങ്ങളുമാണ് അഞ്ജുവിന്റെ ഈ പ്രതികരണത്തിലേക്ക് നയിച്ചത്. ഭാരതദേശത്തിന്റെ മൂർത്തിമത് ഭാവമായി വിളങ്ങുന്ന ശ്രീരാമന്റെ ബാലരൂപം ആയ രാം ലല്ലയെ കാണുമ്പോൾ ഓഹോ എന്ന് പറഞ്ഞവരുടെ അപക്വമായ, അപകടകരമായ മാനസികാവസ്ഥക്ക് ട്രീറ്റ്മെന്റ് വേണമെന്നും! അഞ്ചു തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.
അഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ …
തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ലേശം വൈകിയെങ്കിലും ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ പൊട്ടിത്തെറിക്കുന്ന കുരു കതിനകൾക്ക് കയ്യും കണക്കുമില്ല. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് നടക്കുന്ന മതേതര പൂരത്തിലപ്പാടെ ഹിന്ദു ഫാസിസം പൂത്ത് വിടർന്നുവത്രേ.
ഇരുന്നൂറ് കൊല്ലം മുമ്പ് കൊച്ചി രാജാവ് ആയിരുന്ന ശക്തൻ തമ്പുരാൻ തുടങ്ങി വച്ച തൃശൂർ പൂരം നൂറുക്ക് നൂറും ഹൈന്ദവം മാത്രമാണ്. അവിടെയാണ് കുടമാറ്റം ചടങ്ങിനിടെ മെസ്സിയും മറ്റും കടന്ന് വന്നത്. എന്നിട്ട് അത് കണ്ടിട്ടിട്ട് ഇവിടുത്തെ തീവ്ര ഹിന്ദുത്വവാദികൾക്ക് പോലും ഹാലിളകിയിട്ടില്ല. അതൊക്കെയും ഉത്സവാന്തരീക്ഷത്തിൽ എന്നും ഉള്ള പോസിറ്റീവ് വൈബ് ആയി കാണുവാൻ സനാതന ധർമ്മികൾക്ക് കഴിയും. അതാണ് അവർ കാലങ്ങളായി ശീലിച്ചു പോന്നതും. എന്നിട്ടും ഇക്കുറി നൂറ് ശതമാനവും ഹൈന്ദവം ആയ പൂരാഘോഷത്തിനിടെ രാം ലല്ലയെയും അയോദ്ധ്യാ ക്ഷേത്രത്തെയും കാണിച്ചപ്പോൾ പലർക്കും കുരു അമിട്ട് പോലെ പൊട്ടിത്തെറിച്ചു.
പൂരത്തിന്റെ മുഖ്യ പങ്കാളിത്തം തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കാണ്, അല്ലാതെ മതേതര ഇടങ്ങളിൽ ഒന്നും തന്നെയല്ല. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്, അല്ലാതെ ചെഗുവോ മാർക്സോ ഒന്നും അല്ല.
തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളില്‍ ഒന്നായ ബാലികാഭാവത്തിലുള്ള ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി. പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുംനാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണ് അരങ്ങേറുന്ന ത്.ഈ വടക്കും നാഥൻ എന്ന് പറയുന്നത് AKG സെന്ററിൽ പ്രതിഷ്ഠയുള്ള മൂർത്തി അല്ല. രാവിലെ ആറരയോടെ വടക്കുംനാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് ആണ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്ന ചെറു പൂരം. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും.
കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഇങ്ങനെയുള്ള ആചാര അനുഷ്ഠാനങ്ങൾ ഉള്ള തൃശൂർ പൂരം എങ്ങനെയാണ് മതേതരം ആവുന്നത്??
അപ്പോൾ നൂറ് ശതമാനവും ഹൈന്ദവം ആയിട്ടുള്ള തൃശൂർ പൂരത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ കുടമാറ്റത്തിൽ ഹൈന്ദവ ദേവീദേവന്മാരെ കാണിക്കുമ്പോൾ ആർക്കൊക്കെ കുരു പൊട്ടുന്നുവോ അവരെയാണ് പൊതുസമൂഹം ശ്രദ്ധിക്കേണ്ടത്. അവരെയാണ് നമ്മൾ കരുതി ഇരിക്കേണ്ടതും. നൂറ് ശതമാനവും ഹൈന്ദവം ആയിരുന്ന ഒരു ക്ഷേത്ര ഉത്സവത്തിനിടയ്ക്ക് അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം മെസ്സിയെ കാണിച്ചപ്പോൾ ആഹാ എന്ന് വിളിച്ചവർക്ക് ഭാരതദേശത്തിന്റെ മൂർത്തിമത് ഭാവമായി വിളങ്ങുന്ന ശ്രീരാമന്റെ ബാലരൂപം ആയ രാം ലല്ലയെ കാണുമ്പോൾ ഓഹോ എന്നാണെങ്കിൽ ട്രീറ്റ്മെന്റ് വേണ്ടത് അവരുടെ അപക്വമായ, അപകടകരമായ മാനസികാവസ്ഥയ്ക്കാണ്!!