തൃശ്ശൂർ . തൃശൂർ പൂരത്തിനിടെ പൂരം കലക്കിയ വീഴ്ചയിൽ നിന്ന് തലയൂരി മുഖം രക്ഷിക്കാൻ കമ്മീഷണറെയും എസിപിയെയും മാറ്റാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്. തൃശൂർ കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും. അങ്കിതിന് പുറമേ, അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നടത്തിപ്പിനിടെ പോലീസ് നടത്തിയ ഗുരുതര വീഴ്ച കമ്മീഷണറെയും എസിപിയെയും അസിസ്റ്റൻറ് കമ്മീഷണറുടെയും സ്ഥലം മാറ്റത്തിലൂടെ തടിയൂരുകയാണ് പിണറായി സർക്കാർ. തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിനിടെയുണ്ടായ വീഴ്ചകള്‍ വോട്ടെടുപ്പിന് 5 ദിവസം മാത്രം ബാക്കി നില്‍ക്കെ തൃശൂരില്‍ പുതിയ തെരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുകയാണ്. പൂരം നടത്തിപ്പിലെ വീഴ്ചകളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് ബിജെപി പ്രചരണം നടത്തുന്നുണ്ട്. പൂരം കുളമാക്കി ബിജെപിക്ക് വോട്ട് കിട്ടാന്‍ ഇടതുമുന്നണി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പൊലീസിന്‍റെ അമിത നിയന്ത്രണമെന്നാണ് യുഡിഎഫ് ഇതേ പറ്റി പറയുന്നത്. അതെ സമയം, വിജയ സാധ്യതയുള്ള തങ്ങളുടെ സ്ഥാനാർഥിയെ നിലം പരിശാക്കാൻ സി പി എം സംഭവത്തിലൂടെ വഴിയൊരുക്കിയെന്ന ആരോപണമാണ് സി പി ഐക്ക് ഉള്ളത്.
ഇതിനിടെ പൂരം നടക്കുമ്പോൾ പൊലീസ് സംഘാടകരെ അടക്കം തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും വരെ കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടയുന്നത്. ‘എടുത്തുകൊണ്ടു പോടാ പട്ട’ എന്ന് കമ്മീഷണർ കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്ന സ്വയ രക്ഷക്കുള്ള വിശദീകരണവും കമ്മീഷണർ നടത്തി. പൂരം പോലീസ് കലക്കിയ സംഭവം അന്വേഷിക്കണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിരിക്കു കയാണ്.