മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനു ഇ ഡിയുടെ സമൻസ്. ലോക്‌സഭാ വോട്ടെടുപ്പിന് ശേഷം വീണയെ ഇ ഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുള്ള സമൻസ് ഉടൻ അയക്കുമെന്നാണ് വിവരം. നടന്നിരിക്കുന്നത് കള്ളപ്പണ ഇടപാടാണെന്നും മുഖ്യമന്ത്രി വഴി ലഭിച്ച സഹായത്തിനുള്ള കൈക്കൂലിയാണെന്നും ആണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ഈ സാഹചര്യത്തിൽ CBI യുടെ വരവിനുള്ള സാധ്യതയും തെളിഞ്ഞിരിക്കുകയാണ്. വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്ക് സോഫ്ട് വെയർ കമ്പനിക്കും പണം നൽകിയത് സംബന്ധിച്ച് CMRL, എം. ഡി അടക്കമുള്ളവരിൽ നിന്ന് ഇ ഡി ഇതിനകം ആവശ്യമായ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
വീണയുടെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഡൽഹിയിൽ നിന്നുള്ള തീരുമാനം ആണ് അറിയാനുള്ളത്. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഇഡി സമൻസിനെതിരെ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ഹർജി നൽകിയിട്ടുള്ളത്. ചോദ്യം ചെയ്യൽ നിന്ന് ഒഴിവാക്കണമെന്നാണ് കർത്ത ആവശ്യപ്പെടുന്നത്. സിഎംആർഎൽ ജീവനക്കാരും ഒപ്പം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതെല്ലാം കേസിൽ നിന്നും ഇ ഡി യുടെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപെടാനുള്ള കുതന്ത്രങ്ങളായാണ് അന്വേഷണ ഏജൻസികൾ കാണുന്നത്. വീണാ വിജയനിലേക്ക് ചോദ്യം ചെയ്യൽ എത്താതിരിക്കാനാണ് ഈ തന്ത്രമെന്നും ഇഡി വിലയിരുത്തുന്നു. ഏതായാലും കേസിൽ വീണയെ പ്രതിയാക്കാൻ ഇഡി തീരുമാനിച്ചു കഴിഞ്ഞു.
ചോദ്യം ചെയ്യലിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് സിഎംആർഎൽ ജീവനക്കാർ കോടതിയെ സമീപിച്ചിട്ടുള്ളത്. കൊച്ചിയിലെ ചില രാഷ്ട്രീയ തന്ത്രജ്ഞന്മാരുടെ കുനുഷ്ട്ട് ബുദ്ധിയായിട്ടാണ് ഇതിനെ കാണുന്നത്. ഇഡി തങ്ങളെ നിയമവിരുദ്ധ കസ്റ്റഡിയിൽ വെച്ചു എന്നാണ് സിഎംആർഎൽ ഉദ്യോഗസ്ഥർ ആരോപിച്ചിട്ടുള്ളത്. വനിത ജീവനക്കാരിയെ 24 മണിക്കൂർ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചു. ഇ മെയിൽ ഐ ഡി, പാസ് വേർഡ് എന്നിവ നൽകാനും രഹസ്യ സ്വഭാവമുള്ള രേഖകൾ നൽകാനും ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇ ഡി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചു തുടങ്ങിയ ആരോപണങ്ങളും, ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപെടാനായി ഇവർ ഉന്നയിച്ചിട്ടുണ്ട്.
സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് ആണ് സത്യത്തിൽ നടത്തിയിട്ടുള്ളത്. ഇതാണ് ഇഡിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇഡി വിളിപ്പിച്ചത്. എന്നാൽ കർത്ത സഹകരിക്കാത്ത അവസ്ഥയിലാണ്. കസ്ടടിയിൽ എടുത്ത് ചോദ്യം ചെയ്യുകയാല്ലാതെ മറ്റു മാർഗങ്ങങ്ങൾ ഇക്കാര്യത്തിൽ ശേഷിക്കുന്നില്ല.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.). പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തിലാണ് മാസപ്പടിയിൽ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എക്സാലോജിക്കും കരിമണൽഖനന കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം പ്രധാനമായും നടന്ന് വരുന്നത്. മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ഇ ഡി ചോദ്യം ചെയ്യും. ഇതിനകം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തി വെയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നാണ് ഇഡി പറഞ്ഞിരിക്കുന്നത്. കോടികളുടെ അഴിമതി നടന്ന ഒരു കൊള്ള കേസിൽ കുറ്റവാളികളായവരെ ചോദ്യം ചെയ്യുന്നത് നിർത്തി വെക്കാൻ കോടതിക്ക് ആവില്ലെന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കൂ.
കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റി വെച്ചിരിക്കുന്നത്.