ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളെല്ലാം സിപിഎമ്മിന് പണം നൽകിയിട്ടുണ്ട് എന്ന് വി ഡി സതീശൻ. ഇത്തരത്തിൽ സിപിഎം പണം വാങ്ങിയതിന് വ്യക്തമായ രേഖകളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മോദിയെ വിമർശിക്കാരിക്കുകയും രാഹുലിനെ അധിക്ഷേപി ക്കുകയും ചെയ്യുന്ന പിണറായിയുടെ നടപടികൾക്കെതിരെ സംസാരിക്കുന്നതിനിടെയാണ് വി ഡി സതീശൻ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. ബിജെപിയും കോൺഗ്രസും ഒരു പോലെ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണ് സിപിഎം പറയുന്നത്. എന്നാൽ പ്രതിപക്ഷത്ത് ഇരിക്കുന്ന കോൺഗ്രസ് ആരെയും ഭീഷണിപ്പെടുത്തി ബോണ്ട് വാങ്ങിയിട്ടില്ല.
ഇ.ഡിയെയും സിബിഐയെയും ഉപോഗിച്ച് റെയ്ഡ് നടത്തി ഭീഷണിപ്പെടുത്തി കോടികൾ വാങ്ങുന്നു എന്നതാണ് ബിജെപിക്ക് എതിരായ പരാതി. ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളെല്ലാം സിപിഎമ്മിന് പണം നൽകിയിട്ടുണ്ട്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 2017 ൽ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളായ നവയുഗ എഞ്ചിനീയറിംഗിൽ നിന്നും 30 ലക്ഷവും ഹെറ്ററോ ഡ്രഗ്‌സിൽ നിന്നും 5 ലക്ഷം രൂപയും സംഭാവന സ്വീകരിച്ചതായി വ്യക്തമാക്കുന്നു.
2019 ലെ റിപ്പോർട്ടിൽ ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട നാറ്റ്‌കോ ഫാർമ ലിമിറ്റഡിൽ നിന്ന് 20 ലക്ഷം രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. 2021 ൽ നൽകിയ റിപ്പോർട്ടിൽ നവയുഗ എഞ്ചിനീയറിങ് കമ്പനിയിൽ നിന്ന് 2 തവണയായി 50 ലക്ഷം രൂപ കൈപ്പറ്റി. 2022 ൽ മേഘ ഇൻഫ്രാസ്ട്രക്ചറിൽ നിന്നും 25 ലക്ഷം രൂപ, ഡോ. റെഡ്ഡിസ് ലബോറട്ടറിയിൽ നിന്നും അഞ്ച് ലക്ഷം, നാറ്റ്‌കോ ഫാർമിയിൽ നിന്ന 25 ലക്ഷം, ഒറബിന്തോ ഫാർമയിൽ നിന്നും 15 ലക്ഷവും വാങ്ങിയിട്ടുണ്ടെന്ന് രേഖകൾ പറയുന്നു. അക്കൗണ്ടിലൂടെ അല്ലാതെ നേരിട്ട് വാങ്ങിയ സിപിഎമ്മിന് ഇലക്ടറൽ ബോണ്ടിനെ വിമർശിക്കാൻ അർഹതയില്ല.
ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനെയാണ് കോൺഗ്രസ് എതിർത്തത്. ബിജെപിയെ സഹായിക്കുന്നതിന് വേണ്ടിയാണ് കോൺഗ്രസും ബിജെപിയും ഒരു പോലെയാണെന്ന് സിപിഎം പറഞ്ഞത്. ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനിയിൽ നിന്നു തന്നെ പണം വാങ്ങിയ സിപിഎമ്മിന് ഇലക്ടറൽ ബോണ്ടിനെ കുറിച്ച് പറയാൻ അർഹതയില്ല എന്നും സതീശൻ വ്യക്തമാക്കി. അതേസമയം പിണറായി കസവുകെട്ടിയ പേടിത്തൊണ്ടനാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സിപിഎമ്മും അവരുടെ മുഖ്യശത്രുവായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബിജെപി ചെയ്യുന്നതിനേക്കാൾ മോശമായ രീതിയിൽ അധിക്ഷേപി ക്കുകയും ചെയ്യുകയാണ് . 2019- ലെ തിരഞ്ഞെടുപ്പിലും ഇന്നലെ മുഖ്യമന്ത്രി പറയാതെ വച്ച വാക്ക് ഉപയോഗിച്ച് ദേശാഭിമാനി എഡിറ്റോറിയൽ എഴുതിയിരുന്നു. വ്യവസായ മന്ത്രി പി. രാജീവായിരുന്നു ദേശാഭിമാനി എഡിറ്റർ. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരിയ ആളാണ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ഇരുന്ന് പ്രസംഗം എഴുതിക്കൊടുക്കുന്നത്.
ബിജെപി ഭയത്തിലാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ 35 ദിവസമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി ആലോചിക്കു ന്നത്. 2022-ലെ കണ്ണൂർ പാർട്ടി കോൺഗ്രസിൽ ദേശീയ നേതാക്കളെല്ലാം ബിജെപിയെയും മോദിയെയും രൂക്ഷമായി വിമർശിച്ചിട്ടും അതിന് തയാറാകാത്ത ഏക സിപിഎം നേതാവായിരുന്നു പിണറായി വിജയൻ. കസവുകെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രി. വലിയ കൊമ്പത്തെ ആളാണെങ്കിലും മനസ് നിറയെ പേടിയണ് സതീശൻ പറവൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വടകരയിൽ നിരവധി പേർക്കെതിരെയാണ് കേസെടുക്കുന്നത്. വടകരയിലെ ഇടതു സ്ഥാനാർത്ഥിക്കെതിരെ എന്ത് ആക്ഷേപമാണ് ഉന്നയിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു പോസ്റ്റും കാണാനില്ല. അതേസമയം മോദി ഇലക്ടറൽ ബോണ്ടിൽ അഴിമതി കാട്ടിയെന്ന് പോസ്റ്റിട്ടയാൾക്കെ തിരെ കേസെടുത്തു. മോദിയുടെ സത്പേരിന് കളങ്കം ചാർത്തിയെന്നാണ് കേസ്. മോദിയെ വിമർശിച്ച കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെയും കേസെടുത്തു. മോദിയെ കേരളത്തിൽ വിമർശിക്കാൻ പാടില്ലെന്നതാണ് പിണറായി സർക്കാരിന്റെ നിലപാട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ഇല്ലാത്ത നടപടിയാണ് ഇക്കാര്യത്തിൽ കേരള സർക്കാർ സ്വീകരിക്കുന്നത്.
പ്രതിപക്ഷ നേതാവ് നൽകിയ പത്ത് പരാതികളിലും ഇതുവരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ മരിച്ചു പോയ എന്റെ മാതാപിതാക്കളെ അപമാനിച്ചുള്ള കമന്റിലും ഒരു കേസും എടുത്തിട്ടില്ല. മോദിക്കെതിരെ ആരോപണം പോലും ഉന്നയിക്കാൻ സാധിക്കാത്ത സംസ്ഥാനമാക്കി പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഭയന്നാണ് പിണറായി വിജയൻ ജീവിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.